ഗാസ/ടെല്‍ അവീവ്: 2023 ഒക്ടോബര്‍ 7-ന് ആരംഭിച്ച ഇസ്രായേല്‍ അധിനിവേശത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,819 ആയി ഉയര്‍ന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ 1,72,894 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 6 മൃതദേഹങ്ങളും പരിക്കേറ്റ 39 പേരെയും ഗാസയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 11-ന് നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെടിനിര്‍ത്തലിന് ശേഷം മാത്രം 922 പേര്‍ കൊല്ലപ്പെടുകയും 2,786 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും തെരുവുകളില്‍ നിന്നുമായി 781 മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കടിയിലും റോഡുകളിലും ഇനിയും നിരവധി മൃതദേഹങ്ങള്‍ കിടപ്പുണ്ടെന്നും കടുത്ത ആക്രമണം കാരണം ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ് സംഘത്തിനും അങ്ങോട്ട് എത്താന്‍ സാധിക്കുന്നില്ലെന്നും ആരോഗ്യരംഗത്തെ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, അന്താരാഷ്ട്ര കരാറുകളെയും നിലവിലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകളെയും പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് ഗാസയുടെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടു. വെസ്റ്റ് ബാങ്കിലെ ഒരു ജൂത കുടിയേറ്റ കേന്ദ്രത്തില്‍ നടന്ന കോണ്‍ഫറന്‍സിലാണ് നെതന്യാഹു ഇക്കാര്യം പരസ്യമാക്കിയത്.
'ഞങ്ങള്‍ ഹമാസിനെ പൂര്‍ണ്ണമായി വരിഞ്ഞുമുറുക്കുകയാണ്. നേരത്തെ ഗാസയുടെ 50 ശതമാനം പ്രദേശമായിരുന്നു ഞങ്ങളുടെ നിയന്ത്രണത്തില്‍. ഇപ്പോള്‍ അത് 60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഗാസയുടെ 70 ശതമാനം പ്രദേശവും സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് ഞാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം,' ഇസ്രായേലിന്റെ ചാനല്‍ 12 പുറത്തുവിട്ട വീഡിയോയില്‍ നെതന്യാഹു പറയുന്നു. നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
Related News