നാഗ്പൂര്‍: നാളെ (ജൂണ്‍ 21) നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷക്ക് തയാറെടുക്കുന്ന നാഗ്പൂരില്‍നിന്നുള്ള വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് വിദേശത്തെ പരീക്ഷാ കേന്ദ്രം. പരീക്ഷക്ക് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വിദ്യാര്‍ത്ഥിക്ക് അബുദാബിയിലുള്ള പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്. പരീക്ഷാ നഗരമായി നാഗ്പൂര്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥിയോടാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പരീക്ഷണം.
ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷയുടെ പുതിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് പരീക്ഷാ കേന്ദ്രം മാറിയ വിവരം വിദ്യാര്‍ത്ഥി അറിയുന്നത്. ആദ്യ പരീക്ഷയ്ക്ക് നാഗ്പൂരിലെ സരസ്വതി വിദ്യാലയമായിരുന്നു കേന്ദ്രം.
ആദ്യ ഓപ്ഷനായി നാഗ്പൂരും, തൊട്ടടുത്ത നഗരങ്ങളായ വാര്‍ധ, ഭണ്ഡാര എന്നിവ അടുത്ത ഓപ്ഷനുകളായും നല്‍കിയ വിദ്യാര്‍ത്ഥിക്കാണ് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ കേന്ദ്രമായി ലഭിച്ചത്.
'ഞങ്ങളുടെ കുട്ടിയെ പരീക്ഷയ്ക്കായി വിദേശത്തേക്ക് അയക്കാന്‍ സാധിക്കില്ല. അവന് പാസ്പോര്‍ട്ട് പോലുമില്ല. യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഇനി സമയവുമില്ല,' വിദ്യാര്‍ത്ഥിയുടെ പിതാവ് മുഹമ്മദ് താലിബ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ-യോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കുടുംബം എന്‍.ടി.എ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്‍.ടി.എ പിഴവ് സമ്മതിച്ചതായും വിവരങ്ങള്‍ പരിശോധിച്ച ശേഷം പുതിയ അഡ്മിറ്റ് കാര്‍ഡ് നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും കുടുംബം അറിയിച്ചു. എന്‍.ടി.എയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ വീഴ്ചയെ മഹാരാഷ്ട്ര മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അനീസ് അഹമ്മദ് കഠിനമായി വിമര്‍ശിച്ചു. കുട്ടിക്കായി നാഗ്പൂരിലോ സമീപ നഗരങ്ങളിലോ ഉടന്‍ തന്നെ പുതിയ കേന്ദ്രം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ജൂണ്‍ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷ സുഗമമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് എന്‍.ടി.എ ഒരുക്കിയിരിക്കുന്നത്. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പോലീസ് സുരക്ഷയോടെയാണ് പരീക്ഷാ സാമഗ്രികള്‍ എത്തിക്കുന്നത്. സി.സി.ടി.വി നിരീക്ഷണം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി നടക്കുന്ന പരീക്ഷയ്ക്കായി 22.79 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Related News