വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാനും, പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുമായി ചൊവ്വാഴ്ച ഖത്തറിലെ ദോഹയില്‍ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ഊര്‍ജ്ജ വിപണിയെയും ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ച സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം.
ജൂണ്‍ 17-ന് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലനിന്നിരുന്നെങ്കിലും, കഴിഞ്ഞ ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, നിലവില്‍ എല്ലാവിധ 'കൈനറ്റിക്' (സൈനിക) നടപടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. കപ്പലുകള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടോ എന്ന കാര്യത്തില്‍ ഇറാന്‍ ആശങ്ക പ്രകടിപ്പിച്ചു. ധാരണ പ്രകാരം മരവിപ്പിച്ച ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുനല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഇറാന്‍ സുപ്രീം നേതാവിന്റെ ഓഫീസിലെ മെഹ്ദി ഫസായിലി പറഞ്ഞു. ഇക്കാരണത്താല്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന സാങ്കേതികതല ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മറുപടിയായി 10 ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ആക്രമിച്ചു. ഇതിന് മറുപടിയായി കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാനും ആക്രമണം നടത്തി.
ലോകത്തെ ആകെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ബദല്‍ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. ഒമാന്‍ തീരത്തുകൂടിയുള്ള ബദല്‍ ഷിപ്പിംഗ് റൂട്ടിനെതിരെയും ഇറാന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ സമുദ്ര സുരക്ഷയിലും, ജൂണ്‍ 17-ലെ ധാരണാപത്രം നടപ്പിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.
Related News