റിയാദ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് സേവനം ആരംഭിച്ചതായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സാന്ത്വനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾക്കും ചികിത്സയ്ക്കിടെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കേണ്ടി വരുന്ന കുടുംബങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടും. ഓക്സിജൻ ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സാ സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്നും അത്യന്തം നിർധനരായ രോഗികൾക്ക് സൗജന്യ സേവനവും ഉറപ്പാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പദ്ധതിക്കായുള്ള ധനസഹായം നേരത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് കൈമാറിയിരുന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ‘ദാറുൽ ഖൈർ’ ഭവനപദ്ധതി, ‘സ്നേഹസ്പർശം’ മുൻപ്രവാസി പെൻഷൻ പദ്ധതി, പി.എഫ്.ആർ.എഫ് (പ്രവാസി ഫാമിലി റിലീഫ് ഫണ്ട്), ചികിത്സാ സഹായം, റമളാൻ ഹദിയ, യാത്രാസഹായം തുടങ്ങി വിവിധ ക്ഷേമ പദ്ധതികൾക്കായി ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായും ഐ.സി.എഫ് റിയാദ് റീജിയൻ അറിയിച്ചു. റിയാദിലെ അൽ ഖുദ്സ് ഉംറ സർവീസിന്റെ സഹകരണത്തോടെയാണ് ഭൂരിഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കുന്നതെന്നും, ഇത്തരം സേവനങ്ങൾ വരുംകാലങ്ങളിൽ കൂടുതൽ വിപുലപ്പെടുത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, അൽ ഖുദ്സ് ചെയർമാൻ ഫൈസൽ മമ്പാട്, വെൽഫെയർ സെക്രട്ടറി അബ്ദുൽ ജബ്ബാർ, പി.ആർ & മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
Related News