ജിദ്ദ: മലയാള സാഹിത്യത്തറവാട്ടിലെ സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 32-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബഷീറിന്റെ ജീവിതം, സാഹിത്യം, അദ്ദേഹത്തിന്റെ സവിശേഷമായ ദര്‍ശനങ്ങള്‍ എന്നിവയെക്കുറിച്ച് പരിപാടിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ എ.എം. സജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. കോഴിക്കോട് ഒരു മാധ്യമ സഥാപനത്തില്‍ ജോലി ചെയ്യുന്ന സമയത്ത് രാത്രി ഏറെ വൈകി ബഷീറിന്റെ മരണവാര്‍ത്ത ലഭിച്ചപ്പോള്‍ പ്രിന്റിങ് നിര്‍ത്തിവെച്ച് ബഷിറിനെ അനുസ്മരിച്ച് പുറത്തിറക്കിയ പത്രത്താളുകള്‍ എന്റെ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത അനുഭവമായിരുന്നു വെന്നും സജിത്ത് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു.
വായനക്കൂട്ടം സാരഥി കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര കാലത്തെ അദ്ദേഹത്തിന്റെ അലച്ചിലുകളും ജയില്‍വാസവും എങ്ങനെയാണ് പില്‍ക്കാലത്ത് അക്ഷരങ്ങളായി രൂപാന്തരപ്പെട്ടതെന്ന് യോഗം വിലയിരുത്തി. സംസ്‌കൃത ജടിലമായ ശൈലി വിട്ട്, സാധാരണ മനുഷ്യര്‍ സംസാരിക്കുന്ന ജനകീയ ഭാഷയിലാണ് അദ്ദേഹം സാഹിത്യ രചനകള്‍ നിര്‍വ്വഹിച്ചത് എന്ന് അനുസ്മരിച്ചു കൊണ്ട് മുനീര്‍ അധ്യക്ഷ്യ പ്രസംഗത്തില്‍ പറഞ്ഞു. ബഷീറിന്റെ മകന്‍ മുഹമ്മദ് അനീഷുമായുള്ള വായനക്കൂട്ടത്തിന്റെ ബന്ധം അനുസ്മരിച്ചു.
'ബാല്യകാലസഖി', 'ശബ്ദങ്ങള്‍', 'പാത്തുമ്മയുടെ ആട്' തുടങ്ങിയ വിഖ്യാതമായ കൃതികളിലൂടെ ദാരിദ്ര്യവും പ്രണയവും മനുഷ്യജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും അദ്ദേഹം എങ്ങനെ വരച്ചുകാട്ടി എന്ന് പിന്നിട് നടന്ന ചര്‍ച്ചയില്‍ വായനക്കൂട്ടം അനുസ്മരിച്ചു. കേവലമൊരു കഥാകാരന്‍ എന്നതിനപ്പുറം, മനുഷ്യനെപ്പോലെ തന്നെ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്ന് വിശ്വസിച്ച വലിയൊരു തത്ത്വചിന്തകനായിരുന്നു ബഷീറെന്നും, ദുഃഖങ്ങളിലും ദാരിദ്ര്യത്തിലും അദ്ദേഹം കണ്ടെത്തിയ ഹാസ്യത്തിന്റെ വെളിച്ചം അതുല്യമാണെന്നും യോഗം വിലയിരുത്തി. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിച്ച ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകള്‍ പുതുക്കിയാണ് പരിപാടി സമാപിച്ചത്.
സാകിര്‍ ഹുസൈന്‍ എടവണ്ണ, നസീര്‍ സൈന്‍, നൗഷാദ് അടൂര്‍, നാസിമുദ്ധീന്‍ മണനാക്, പ്രിന്‍സാദ് പാറായി, മുജീബ് മുത്തേടത്ത്, കെ അബ്ദുല്‍ കാദര്‍, ഫസലുള്ള വെല്ലുവമ്പാലി, അന്‍വര്‍ ബാബു ചോക്കാട്, അനില്‍ മുഹമ്മദ് അമ്പലപ്പള്ളി, അന്‍വര്‍ കല്ലമ്പറം, ശറഫുദ്ധീന്‍ പാലക്കാട്, ഗഫൂര്‍ വണ്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Related News