കൊല്ലം: നാളിതുവരെ പൗരത്വ തെളിവായി കൊണ്ടുനടന്ന രേഖകളൊന്നും തന്നെ പൗരത്വം സാക്ഷ്യപ്പെടുത്താനുള്ളതല്ലെന്നും, അവയെല്ലാം പ്രത്യേക ലക്ഷ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമുള്ള നിലപാട് ആസൂത്രിതമാണെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദുകുഞ്ഞു മൗലവി പറഞ്ഞു. ന്യൂനപക്ഷങ്ങളെ പൗരത്വത്തിൽ നിന്നും പുറംതള്ളാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണിത്. തൊടിയൂരിലുള്ള ദക്ഷിണയുടെ ആസ്ഥാനത്ത് ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ (ഡി.കെ.ഐ.സി.സി) ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തുയരുന്ന പുതിയ നീക്കങ്ങൾ മറ്റാരേക്കാളും പ്രവാസികളെയാണ് കൂടുതൽ ആശങ്കയിലാക്കുന്നതെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ നല്ലൊരു പങ്കും മരുഭൂമിയിലെ കഠിനാധ്വാനത്തിനായി മാറ്റിവെച്ച്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന പ്രവാസികൾക്ക് ജന്മനാട്ടിലെ തങ്ങളുടെ അസ്തിത്വം തെളിയിക്കേണ്ടി വരുന്നത് വലിയൊരു നീതികേടാണ്. പാസ്‌പോർട്ട് അടക്കമുള്ള പരമാധികാര രേഖകൾ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വം സാക്ഷ്യപ്പെടുത്താനുള്ള അന്തിമ തെളിവുകളല്ലെന്ന ഔദ്യോഗിക നിലപാടുകൾ പ്രവാസി സമൂഹത്തെ വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ വേരറുക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ ഗവൺമെന്റ് തലത്തിൽ നിലവിൽ വന്ന 'തൂഫാൻ' എന്ന മാതൃകാപരമായ ലഹരിവിരുദ്ധ കർമ്മപദ്ധതിയെ ഡി.കെ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ഒറ്റക്കെട്ടായി പ്രശംസിച്ചു. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഗവൺമെന്റ് നീക്കങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നാളെയുടെ വാഗ്ദാനങ്ങളായ പുതുതലമുറയെയും പ്രവാസി കുടുംബങ്ങളെയും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഗവൺമെന്റ് സംവിധാനങ്ങളോട് കൈകോർത്ത് ആഗോളതലത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും മറ്റും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കൃത്യമായ തൊഴിൽ-സംരംഭകത്വ അവസരങ്ങൾ ഒരുക്കുവാനും പ്രവാസി ക്ഷേമനിധി കാര്യക്ഷമമാക്കാനും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കാനും ഗവൺമെന്റ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡി.കെ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റേറ്റ് കമ്മിറ്റി ജനറൽ കൺവീനർ പി.കെ. സുലൈമാൻ മൗലവി സ്വാഗതം പറഞ്ഞു. മക്കാ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം കണ്ണനാകുഴി, യു.എ.ഇ നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അശ്റഫ് മൗലവി പുതുക്കുളങ്ങര, ദുബായ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീൻ മന്നാനി പനവൂർ, അബുദാബി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദ്ദീൻ റഷാദി പാവല്ല, കുവൈത്ത് നാഷണൽ കമ്മിറ്റി ചെയർമാൻ നവാസ് മൗലവി നിലമേൽ, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, അയ്യൂബ് പന്തളം, ദുബായ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ബാദുഷാ മന്നാനി ചിറ്റുമുല, അസ്ഹബ് വർക്കല, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.പി. മുഹമ്മദ്, അഡ്വ. നൗഫൽ തിരുവനന്തപുരം, കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് ബാഖവി, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ഹാദി, തേവലക്കര മുഹമ്മദുകുഞ്ഞു ഗനീമി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുജീബ് മൗലവി ചിറ്റുമൂല (അൽഹസ്സ), ഇസ്സുദ്ദീൻ പാച്ചല്ലൂർ (സൗദി), നൗഷീർ ഖാൻ കണ്ണനല്ലൂർ (യു.എ.ഇ), ഫൗണ്ടർ മെമ്പർ മുനീർ തണ്ടാശ്ശേരി എന്നിവരും പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കായി ഒന്നിച്ച് പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് യോഗം സമാപിച്ചത്
Related News