മൈസൂരു- ആസ്വാദക മനസ്സുകളില്‍ ദു:ഖരാഗം ബാക്കിയാക്കി എസ്. ജാനകി മടങ്ങി. ചലച്ചിത്ര സംഗീതാസ്വാദകരെ സാക്ഷിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം നിത്യതയില്‍ അലിഞ്ഞു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ്. ജാനകിയുടെ സംസ്‌കാരച്ചടങ്ങുകള്‍. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസില്‍ നടന്ന ചടങ്ങില്‍ എസ്. ജാനകിയുടെ പേരക്കുട്ടി അപ്‌സര അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. ഗായിക കെ.എസ്. ചിത്ര ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മൈസൂരുവിലെ ബൊഗാദിയിലെ വീട്ടില്‍വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകീട്ടോടെ അന്തരിച്ചു. ഏകമകന്‍ മുരളീകൃഷ്ണ ജനുവരിയില്‍ മരിച്ചതിനെത്തുടര്‍ന്ന് പേരക്കുട്ടി അപ്‌സരയുടെ കൂടെയായിരുന്നു മൈസൂരുവില്‍ താമസം.
സ്വന്തമെന്ന് ഓരോ ഭാഷക്കാര്‍ക്കും തോന്നുംവിധമായിരുന്നു ജാനകിയുടെ ആലാപനം. 60 വര്‍ഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങള്‍ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്‌കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജര്‍മന്‍, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാര്‍ഡുകളും നേടി.
1938 ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. മൂന്നു വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. പത്താംവയസ്സുവരെമാത്രമായിരുന്നു ഔപചാരിക സംഗീതപഠനം. 1997-ല്‍ ഭര്‍ത്താവ് വി. രാമപ്രസാദിന്റെ മരണശേഷം സിനിമാഗാനരംഗത്ത് സജീവമല്ലാതായി. 2016-ല്‍ സംഗീതജീവിതത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം മൈസൂരുവിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഉമയാണ് മരുമകള്‍.
ആദ്യചലച്ചിത്രഗാനം 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലായിരുന്നു. ചിത്രം പുറത്തുവന്നില്ല. 'എം.എല്‍.എ.' എന്ന തെലുഗുചിത്രത്തിലെ 'നീ ആശ ആദിയാശ' എന്ന ഗാനമാണ് സംഗീതപ്രേമികളുടെ ആദ്യ ജാനകീഗാനം. 1957-ല്‍ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തില്‍ 'ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍...' എന്ന ദുഃഖഗാനം ആലപിച്ചുകൊണ്ട് മലയാളത്തില്‍ തുടക്കംകുറിച്ചു. തമിഴ്, തെലുഗു, ചിത്രങ്ങള്‍ക്കായി പാട്ടുകളെഴുതി. സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
1977-ല്‍ 'പതിനാറു വയതിനിലേ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂരപ്പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് 1981- ല്‍ 'ഓപ്പോള്‍' എന്ന മലയാളചിത്രത്തിലെ 'ഏറ്റുമാനൂരമ്പലത്തില്‍...', 1984-ല്‍ തെലുഗുചിത്രമായ 'സിതാര'യിലെ 'വെന്നല്ലോ ഗോദാരി ആനന്ദം...' , 1992-ല്‍ തമിഴ് ചിത്രമായ തേവര്‍മകനിലെ 'ഇഞ്ചി ഇടിപ്പഴകാ...' എന്നീ ഗാനങ്ങള്‍ക്കും. മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം 11 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം പത്തുതവണയും മറ്റു സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.
തമിഴ്‌നാട് സര്‍ക്കാരിന്റെ 'കലൈമാമണി' പുരസ്‌കാരം 1986-ലും 'സുര്‍ സിങ്ങര്‍' അവാര്‍ഡ് 1987-ലും കേരളത്തില്‍നിന്ന് സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002-ലും പ്രത്യേക ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005-ലും ലഭിച്ചു. 2013-ല്‍ പദ്മഭൂഷണ്‍ ലഭിച്ചെങ്കിലും നിരസിച്ചു.
Related News