ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ പങ്കെടുത്ത 2026 ലോകകപ്പ് ഫുട്‌ബോള്‍മാമാങ്കം സമാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ചില ടീമുകള്‍ കിരീടത്തിലേക്കുള്ള യാത്ര തുടരുമ്പോള്‍, മറ്റു ചിലര്‍ പൂര്‍ത്തിയാക്കാതെ പോയ സ്വപ്നങ്ങളുമായി മടങ്ങുന്നു. സെമിഫൈനല്‍ പോരാട്ടങ്ങളിലാണ് ഇപ്പോഴുള്ളത്. ഫ്രാന്‍സ്, അര്‍ജന്റീന, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നീ കരുത്തരാണ് സെമിഫൈനലിന് യോഗ്യത നേടിയത്. ഫ്രാന്‍സ് സ്‌പെയിനിനെ നേരിടുമ്പോള്‍ മറ്റൊരു സെമിഫൈനലില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലാണ് മാറ്റുരയ്ക്കുന്നത്. രണ്ട് സെമിഫൈനലുകളിലും കരുത്തുറ്റ ടീമുകളാണ് പോരാടുന്നതെങ്കിലും ഫുട്‌ബോള്‍ ലോകം ആവേശത്തോടെ ഉറ്റു നോക്കുന്നത് അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരമാണ്. ചില മത്സരങ്ങള്‍ 90 മിനിറ്റ് നീളുന്ന ഒരു പോരാട്ടത്തിലൂടെ അവസാനിക്കുമ്പോള്‍, അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തിന് പിന്നില്‍ പതിറ്റാണ്ടുകളുടെ പകയും ദേശീയ അഭിമാനവും യുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവുകളുടെ കഥയും ഒളിഞ്ഞിരിക്കുന്നുണ്ട്. ആ പകയുടെയും മുറിവുകളുടേയും കഥ ഫുട്‌ബോള്‍ മൈതാനത്ത് നിന്നുണ്ടായതല്ല.
തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഫോക്ലാന്‍ഡ് എന്ന ദ്വീപില്‍ നിന്നാണ് ആ പകയുടെ കഥ തുടങ്ങുന്നത്. അര്‍ജന്റീനക്കാര്‍ മാല്‍വിനാസ് എന്ന് വിളിക്കുന്ന ഫോക്ലാന്‍ഡ് ദ്വീപ് ഭൂമിശാസ്ത്രപരമായി അര്‍ജന്റീനയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ്. അര്‍ജന്റീനയുടെ മണ്ണില്‍ നിന്ന് ഏകദേശം 500 കിലോമീറ്ററാണ് ആ ദ്വീപിലേക്കുള്ള ദൂരം. ഒപ്പം 1816ല്‍ സ്പാനിഷ് സാമ്രാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ സ്‌പെയിനിന്റെ അധീനതയില്‍ ആയിരുന്ന ആ പ്രദേശം തങ്ങള്‍ക്ക് പൈതൃകമായി ലഭിച്ചതാണെന്നും അര്‍ജന്റീന അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാലത്തും ആ ദ്വീപുകള്‍ തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അര്‍ജന്റീന വാദിക്കുന്നു. എന്നാല്‍ 1833 മുതല്‍ ബ്രിട്ടന് കീഴിലാണ് ഈ പ്രദേശം നിലകൊള്ളുന്നത്. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍, അര്‍ജന്റീനയുടെ തീരത്ത് നിന്ന് വളരെ അടുത്താണെങ്കിലും ഈ പ്രദേശം ബ്രിട്ടനില്‍ നിന്ന് ഏകദേശം പതിമൂവായിരം കിലോമീറ്ററിനും അപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്രവും കോളനിവാഴ്ചയും കാരണം ബ്രിട്ടന്റെ നിയന്ത്രണത്തിലേക്ക് എത്തിചേര്‍ന്ന പ്രദേശമാണ് ഫോക്ലാന്‍ഡ് ദ്വീപുകള്‍. ഈ പ്രദേശത്തെ കുറിച്ചുള്ള തര്‍ക്കങ്ങളും അവകാശവാദങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ ഏറെക്കാലം തുടര്‍ന്നു.
1982 ഏപ്രില്‍ മാസത്തില്‍ അന്നത്തെ അര്‍ജന്റീനയുടെ പ്രസിഡന്റായിരുന്ന ലിയോപോള്‍ഡോ ഗാല്‍റ്റിയേരി ഫോക്ലാന്‍ഡ് ദ്വീപുകള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിനോട് ഉത്തരവിട്ടു. ഗാല്‍റ്റിയേരി നേതൃത്വം കൊടുത്തിരുന്ന അന്നത്തെ സൈനിക ഭരണകൂടത്തിനെതിരായ ജനങ്ങളുടെ അസംതൃപ്തിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍, ദേശീയ വികാരം ഉണര്‍ത്തി ജനപിന്തുണ നേടാമെന്നായിരുന്നു ലിയോപോള്‍ഡോ ഗാല്‍റ്റിയേരിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അര്‍ജന്റീനയുടെ ഈ സൈനിക നീക്കം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെ ചൊടിപ്പിച്ചു. ബ്രിട്ടന്റെ പരമാധികാരവും രാജ്യത്തിന്റെ വിശ്വാസ്യതയും പരീക്ഷിക്കപ്പെട്ട നിമിഷമായി അവര്‍ അതിനെ കണ്ടു. അതോടെ മാര്‍ഗരറ്റ് താച്ചറുടെ ഉത്തരവില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്ര സൈനിക ദൗത്യങ്ങളിലൊന്നിന് തുടക്കമിട്ടു. ഏകദേശം പതിമൂവായിരം കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ അറ്റ്‌ലാന്റിലേക്ക് ബ്രിട്ടന്റെ വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും പുറപ്പെട്ടു. ആയിരക്കണക്കിന് സൈനികരെയും വിന്യസിച്ചു. യുദ്ധത്തിനിടെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ചില രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ശ്രമിച്ചെങ്കിലും ദ്വീപുകള്‍ തിരിച്ചുപിടിക്കുമെന്ന നിലപാടില്‍ താച്ചര്‍ ഉറച്ചുനിന്നു. ഏകദേശം 74 ദിവസത്തെ യുദ്ധത്തിനൊടുവില്‍ 1982 ജൂണ്‍ 14ന് അര്‍ജന്റീന സൈന്യം കീഴടങ്ങി. തുടര്‍ന്ന് ബ്രിട്ടന്‍ വീണ്ടും ദ്വീപുകളുടെ നിയന്ത്രണം ഏറ്റെടുത്തു.
യുദ്ധം അവസാനിച്ചെങ്കിലും അതിന്റെ വികാരങ്ങള്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലേക്കും പടര്‍ന്നു തുടങ്ങി. ഫോക്ലാന്‍ഡ് യുദ്ധത്തിനുശേഷം 1986 ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-1ന് അര്‍ജന്റീനക്കായിരുന്നു വിജയം. ഡീഗോ മറഡോണയുടെ വിവാദമായ 'ദൈവത്തിന്റെ കൈ' ഗോളും ഫുട്‌ബോള്‍ ചരിത്രത്തിലെ മനോഹരമായ ' നൂറ്റാണ്ടിന്റെ ഗോളും' പിറന്നത് ആ മത്സരത്തിലായിരുന്നു. ലോകകപ്പില്‍ ഇരു ടീമുകളും ഇതുവരെ അഞ്ചു തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 1962, 1966, 2002 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനായിരുന്നു വിജയം. 1986 ലും 98 ലും അര്‍ജന്റീന വിജയം നേടി. 2026 ലോകകപ്പില്‍ ഇരു ടീമുകളും വീണ്ടും സെമിഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ ഉയരുകയാണ്.
സെമിഫൈനലില്‍ എത്താന്‍ ഇരു ടീമുകളുടെയും വഴി അത്ര കഠിനമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് താരതമ്യേന ദുര്‍ബലരായ ജോര്‍ദാന്‍, അള്‍ജീരിയ, ഓസ്ട്രിയ എന്നിവരായിരുന്ന എതിരാളികള്‍. മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടായിരുന്നു അര്‍ജന്റീന റൗണ്ട് ഓഫ് 32 ല്‍ ഇടം പിടിച്ചത്. അവിടെ കന്നി ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ഡെ ആയിരുന്നു എതിരാളികള്‍. മികച്ച പോരാട്ടം കാഴ്ച വെച്ച ആഫ്രിക്കന്‍ ടീമിനെതിരെ 3-2 നായിരുന്നു അര്‍ജന്റീനയുടെ വിജയം. പ്രീക്വാര്‍ട്ടറില്‍ മറ്റൊരു ആഫ്രിക്കന്‍ ടീമായ ഈജിപ്തായിരുന്നുഎതിരാളികള്‍.
3-2 ന് അര്‍ജന്റീന വിജയിച്ചെങ്കിലും മത്സരം നിയന്ത്രിച്ച റഫറിയുടെ ചില തീരുമാനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലണ്ടിനെ 3-1ന് തകര്‍ത്തായിരുന്നു അര്‍ജന്റീന സെമിഫൈനലിന് യോഗ്യത നേടിയത്.
ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. ആദ്യമത്സരം തന്നെ സാക്ഷാല്‍ ലൂക്കാ മോഡ്രിചിന്റെ ക്രൊയേഷ്യയോടായിരുന്നു. കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇംഗ്ലണ്ട് 4-2 ന്റെ ആധികാരിക വിജയം സ്വന്തമാക്കി. ആഫ്രിക്കന്‍ കരുത്തരായ ഘാനക്കെതിരെ ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും, പനാമക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ത്രീ ലയന്‍സിന്റെ വിജയം. റൗണ്ട് ഓഫ് 32 ല്‍ കോംഗോ കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളോടെ ഇംഗ്ലണ്ട് മത്സരം പിടിച്ചെടുത്തു. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ മെക്‌സിക്കോ ആയിരുന്നു എതിരാളികള്‍. മെക്‌സിക്കോ സിറ്റിയിലെ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന കടുത്ത പോരാട്ടത്തില്‍3-2 ന് ഇംഗ്ലണ്ട് വിജയം നേടി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ആധുനിക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിരക്കാരന്‍ എര്‍ലിങ് ഹാലന്‍ഡിന്റെ നോര്‍വെയെ 2-1 ന് പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രവേശനം. 1982 ലെ ഫോക്ലാന്‍ഡ് യുദ്ധം അവസാനിച്ചെങ്കിലും അര്‍ജന്റീന ഇംഗ്ലണ്ട് മത്സരം നടക്കുന്ന മൈതാനങ്ങളിലെല്ലാം ആ യുദ്ധത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഫുട്‌ബോള്‍ മൈതാനത്ത് ഏറ്റുമുട്ടുമ്പോഴെല്ലാം ആ യുദ്ധ ചരിത്രവും രാഷ്ട്രീയവും ദേശീയ വികാരങ്ങളും ഇരു ടീമിലെ കളിക്കാരെയും ബാധിക്കാറുണ്ട്. ജൂലൈ 15ന് അമേരിക്കയിലെ അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിലും ആ വൈരാഗ്യത്തിന്റെ അലയൊലികള്‍ കാണാം. ആര് വിജയിച്ചാലും പരാജയപ്പെട്ടാലും ഇരു ടീമുകളും അതിനെ വൈകാരികമായിട്ടാവും കാണുക.
----------
മുനീര്‍ വാളക്കുട
Related News