തിരുവനന്തപുരം: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവന്‍ ഭരണത്തിലേക്കു നീങ്ങുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവിധ വകുപ്പുകളിലെ ഫയല്‍നീക്കം സംബന്ധിച്ച വിവരങ്ങള്‍ തത്സമയം അറിയാന്‍ പുതിയ സംവിധാനം നടപ്പാക്കുമെന്നും, സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ പദ്ധതികളുടെ അവസ്ഥ വിലയിരുത്താന്‍ പ്രോജക്ട് മാപ്പിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രിസഭാ യോഗ ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടത്തിപ്പു വൈകുന്നതുമൂലം കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തിനു നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പി.എം. ശ്രീ പദ്ധതിയില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ റെയില്‍പാതയും പത്മപുരസ്‌കാരങ്ങളും
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി.) സമര്‍പ്പിച്ച അതിവേഗ റെയില്‍പാതയുടെ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് വിദഗ്ധ സമിതി അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക-പാരിസ്ഥിതിക പഠനങ്ങള്‍ നടത്താത്തതിനാല്‍ ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാകില്ല. ചരക്കു ഗതാഗത സാധ്യതയും ബദല്‍ മാര്‍ഗങ്ങളും പഠിച്ചശേഷമേ ഡി.പി.ആര്‍. തയാറാക്കാന്‍ പാടുള്ളൂ. 2027 ലെ പത്മപുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനവിവാദം
സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് നിയമനത്തിനായി ശുപാര്‍ശ നല്‍കിയ പട്ടിക നല്‍കിയത്. വിവാദത്തിലുള്‍പ്പെട്ടവരുടെ പേരുകള്‍ ഈ പട്ടികയിലുണ്ടായിരുന്നു. അവരുടെ പശ്ചാത്തലം പരിശോധിക്കുകയും അഡ്വക്കേറ്റ് ജനറലുമായി (എ.ജി.) ചര്‍ച്ച നടത്തുകയും ചെയ്ത ശേഷമാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉയര്‍ത്തിയ പരാടികളെയും പ്രതിഷേധങ്ങളെയും മുഖ്യമന്ത്രി തള്ളി. സര്‍ക്കാര്‍ പ്ലീഡറെ തീരുമാനിക്കുന്നത് കെ.എസ്.യു. യൂണിറ്റ് കമ്മിറ്റിയല്ലെന്നും, തന്നോട് ആരും ഇതുസംബന്ധിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ സംഭവവും മറ്റ് രാഷ്ട്രീയ വിഷയങ്ങളും
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തിരുത്താന്‍ എ.ഡി.ജി.പി. ഇടപെട്ടെന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഡി.ജി.പിയുടെ അടുത്താണുള്ളത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. എം.ആര്‍. അജിത് കുമാറിനെതിരെ നടപടിയെടുക്കാന്‍ ചിലര്‍ക്ക് ധൃതിയുണ്ടാകാമെങ്കിലും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മാധ്യമങ്ങളല്ല നടപടിയെടുക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സംസ്ഥാന താല്‍പര്യം ഹനിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. പദ്ധതി വൈകിയതിന് അദാനി പോര്‍ട്ട് നല്‍കേണ്ട 219 കോടി രൂപയുടെ പിഴ മുന്‍സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതില്‍ തെറ്റില്ല; എല്ലാവരുടെയും മുഖ്യമന്ത്രി
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും, നിവേദനം നല്‍കാനാണ് അവര്‍ വന്നതെന്നും എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടത്. നിവേദനം നല്‍കാനാണ് അവര്‍ വന്നത്. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാന്‍. ബിജെപി നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുന്നുവെന്ന് മുഹമ്മദ് റിയാസാണ് ആരോപണം ഉയര്‍ത്തിയത്. പിണറായി വിജയന്‍ ചെയ്തതു പോലെ ഒളിച്ചല്ല ഞാന്‍ ചെയ്തത്. മറ്റൊരു കാറില്‍ മാസ്‌കറ്റ് ഹോട്ടലില്‍ പോയി രഹസ്യമായല്ല കണ്ടതെന്നാണു മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് തയാറാക്കുന്ന സമയത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഫോണില്‍ വിളിച്ചിരുന്നു. തിരിച്ചുവിളിച്ച് ഫോണില്‍ സംസാരിച്ച് കാണാമെന്നു പറയുകയും ചെയ്തു. അതിനിടയിലാണ് അദ്ദേഹത്തെ കാണാന്‍ അനുമതി കൊടുത്തില്ലെന്ന വാര്‍ത്ത വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News