ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട്, ഇറാന്‍ ബഹ്റൈനിലെയും കുവൈറ്റിലെയും ലക്ഷ്യങ്ങള്‍ക്കുനേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. അമേരിക്ക ഇറാനുള്ളില്‍ കൂടുതല്‍ ആഴത്തിലുള്ള വ്യോമാക്രമണങ്ങളും ഇസ്ലാമിക റിപ്പബ്ലിക്കിന് മേല്‍ നാവിക ഉപരോധവും ശക്തമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണങ്ങള്‍.
തങ്ങള്‍ക്ക് നേരെ വന്ന ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി കുവൈറ്റ് വ്യക്തമാക്കി. അതേസമയം, ബഹ്റൈനില്‍ സൈറണുകള്‍ മുഴങ്ങുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികാരികള്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ യു.എസ നടത്തിയ വ്യോമാക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഈ പ്രത്യാക്രമണങ്ങള്‍ ഉണ്ടായത്. ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി. കുവൈറ്റില്‍ നാല് മിസൈലുകളും 21 ഡ്രോണുകളും തടഞ്ഞതായും ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായതല്ലാതെ ആളപായമില്ലെന്നും കുവൈറ്റ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി യു.എസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ 35-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈന്‍ കെര്‍മാന്‍പൂര്‍ പറഞ്ഞു. എന്നാല്‍ സിവിലിയന്മാരും സൈനികരും എത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ സംഘര്‍ഷത്തിനിടയില്‍ ഇറാന്‍ ഔദ്യോഗികമായി പുറത്തുവിടുന്ന ആദ്യത്തെ ആള്‍നാശ കണക്കാണിത്. ഇറാനും യു.എസും തമ്മിലുണ്ടായ സമീപകാല സംഘര്‍ഷങ്ങളെ അപേക്ഷിച്ച് പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്. 'നിര്‍ണായകമായ മറുപടി' നല്‍കുമെന്ന് സൈന്യം സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
അയല്‍രാജ്യങ്ങളായ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതായി സെന്‍ട്രല്‍ കമാന്‍ഡിന്റെ ചുമതലയുള്ള യു.എസ് നേവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ബഹ്റൈനിലും കുവൈറ്റിലും ബുധനാഴ്ച മിസൈല്‍ മുന്നറിയിപ്പ് മുഴങ്ങിയിരുന്നു. തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് പോകാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം 'എക്‌സ്' വഴി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ നേരെ വന്ന മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ചിട്ടതായി ജോര്‍ദാന്‍ അറിയിച്ചു. യു.എസ് സൈന്യത്തെ പാര്‍പ്പിച്ചിട്ടുള്ള മൂന്ന് രാജ്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതായി ഇറാനും സ്ഥിരീകരിച്ചു.
ഇറാനില്‍ യു.എസിന്റെ വ്യാപക ആക്രമണം
ഇറാനിലെ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ബഹിരാകാശ പദ്ധതികളും സ്ഥിതി ചെയ്യുന്ന സെമ്‌നാന്‍ പ്രവിശ്യയിലും ടെഹ്റാനിലും പുതിയ ആക്രമണങ്ങള്‍ നടന്നതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായ തീരദേശ പ്രതിരോധ സംവിധാനങ്ങളും ക്രൂയിസ് മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഗ്രേറ്റര്‍ തുന്‍ബ് ദ്വീപിലും പുതിയ ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
അഹ്വാസ്, ബന്ദര്‍ അബ്ബാസ്, കൊണാരക്, സിരിക്, ഖെഷ്ം എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹ്വാസിലെ ഒരു ആശുപത്രിക്ക് സമീപമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പീഡിയാട്രിക് ക്യാന്‍സര്‍ കേന്ദ്രം താല്‍ക്കാലികമായി ഒഴിപ്പിച്ചു. പുതിയ ആക്രമണങ്ങളില്‍ ആളപായം ഉണ്ടായതായി ഇറാനിയന്‍ അധികൃതര്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തില്‍, സിസ്ഥാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ 388-ാമത് മെക്കാനൈസ്ഡ് ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ ബാരക്കിന് നേരെ യു.എസ് നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു.
യു.എസിന്റെ നാവിക ഉപരോധം
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ യു.എസ് നാവിക ഉപരോധം കര്‍ശനമാക്കി. മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാനിലെ ഖാര്‍ഗ് ദ്വീപിലേക്ക് പോവുകയായിരുന്ന കുറാക്കാവോ പതാകയേന്തിയ എണ്ണക്കപ്പല്‍ അമേരിക്കന്‍ സൈന്യം തടഞ്ഞു. കപ്പലിന്റെ ചിമ്മിണിയിലേക്ക് അമേരിക്കന്‍ വിമാനം ഹെല്‍ഫയര്‍ മിസൈല്‍ തൊടുത്താണ് കപ്പല്‍ പ്രവര്‍ത്തനരഹിതമാക്കിയത്. ഉപരോധം പുനരാരംഭിച്ചതിനു ശേഷം മറ്റ് രണ്ട് കപ്പലുകളും തിരിച്ചുവിട്ടതായി യു.എസ് സൈന്യം അറിയിച്ചു. യു.എസിന്റെ സമുദ്ര നിയമങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തടയുക എന്നതാണ് ഈ നീക്കങ്ങളുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും സൈനിക നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ചരക്ക് പാതകളില്‍ ഒന്നിനെ സാരമായി ബാധിച്ചു. സംഘര്‍ഷത്തിന് മുമ്പ് ആഗോള എണ്ണ-വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ജലപാതയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. വിതരണം നീണ്ടുപോകുമെന്ന ആശങ്കകള്‍ക്കിടയില്‍ ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് ഒരു മാസത്തെ ഉയര്‍ന്ന നിരക്കായ 84.95 ഡോളറിലെത്തി.
അമേരിക്കയുമായി 'അസ്തിത്വപരമായ യുദ്ധത്തിലാണ്' രാജ്യമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാകാരനുമായ മൊഹമ്മദ് ബാഘര്‍ ഖാലിബാഫ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ കാര്യങ്ങളില്‍ ഇറാനിയന്‍ നിയന്ത്രണം നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ സുരക്ഷയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇടക്കാല സമാധാന ഉടമ്പടിയുടെ നിബന്ധനകള്‍ അമേരിക്ക പാലിച്ചില്ലെന്ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഖാലിബാഫ് കുറ്റപ്പെടുത്തി. നിയമപരവും നയതന്ത്രപരവുമായ മാര്‍ഗ്ഗങ്ങള്‍ തീര്‍ന്നപ്പോള്‍, ബലപ്രയോഗത്തിലൂടെ ആ വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസുമായുള്ള ചര്‍ച്ചകളെ എതിര്‍ക്കുന്ന രാജ്യത്തെ വിമര്‍ശകരെ ലക്ഷ്യമിട്ടാണ് ഖാലിബാഫിന്റെ പ്രസ്താവനകള്‍ എന്ന് കരുതുന്നു. ചര്‍ച്ചകളെ കീഴടങ്ങലായി കാണരുതെന്നും അതൊരു പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വാദിച്ചു. ഉപരോധം തുടരുന്നിടത്തോളം കാലം പ്രാദേശിക ഊര്‍ജ്ജ കയറ്റുമതി ഭീഷണിയിലായിരിക്കുമെന്ന് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. 'ഈ പ്രദേശത്തുനിന്നുള്ള എണ്ണയും വാതകവും കയറ്റുമതി ചെയ്യപ്പെടുന്നത് ഒന്നുകില്‍ എല്ലാവര്‍ക്കും വേണ്ടിയായിരിക്കും, അല്ലെങ്കില്‍ ആര്‍ക്കും ഉണ്ടാകില്ല,' ഗാര്‍ഡ് വ്യക്തമാക്കി.
ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്
സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇറാന്‍ ഇപ്പോഴും താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പെന്‍സില്‍വാനിയയിലെ യു.എസ് ആര്‍മി വാര്‍ കോളേജില്‍ സംസാരിക്കവെ, 'ഞങ്ങള്‍ ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടമല്ല, പക്ഷേ അവര്‍ക്ക് പ്രശ്‌നം പരിഹരിക്കണം. ഞങ്ങള്‍ അവരുമായി ഒത്തുതീര്‍പ്പിലെത്തുമോ അതോ ഇത് അവസാനിപ്പിക്കുമോ എന്ന് നമുക്ക് കാണാം,' എന്ന് ട്രംപ് പറഞ്ഞു.
കൂടാതെ, 2024 അവസാനം മുതല്‍ തടവിലായിരുന്ന ഒരു അമേരിക്കന്‍ പൗരനെ ഇറാന്‍ മോചിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെന കരാരി എന്നാണ് ഈ വ്യക്തിയെന്ന് മനുഷ്യാവകാശ അഭിഭാഷകന്‍ ജാറെഡ് ജെന്‍സര്‍ തിരിച്ചറിഞ്ഞു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ഇരുപക്ഷവും സൈനിക ആക്രമണങ്ങളും ഭീഷണികളും തുടരുന്നതിനാല്‍, ഈ പുതിയ സംഭവവികാസങ്ങള്‍ മേഖലയെ പൂര്‍ണ്ണ തോതിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
Related News