ജിദ്ദ: നോവലിസ്റ്റ് പി.എം.എ. ഖാദര്‍ തന്റെ 'ബലി' എന്ന ചരിത്രനോവല്‍ രചിക്കാനുണ്ടായ പശ്ചാത്തലം സാഹിത്യ-വായനാ പ്രേമികള്‍ക്കു മുന്നില്‍ പങ്കുവെച്ചത് നവ്യാനുഭവമായി. 'അക്ഷരം വായന വേദി' സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പി.എം.എ. ഖാദര്‍ നോവലിനെക്കുറിച്ച് സംവദിച്ചത്. ലോകചരിത്രത്തില്‍ വിശ്വപ്രശസ്തരായ നിരവധി മഹാന്മാര്‍ കത്തുകള്‍ രചിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ തൂക്കിലേറുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വക്കം ഖാദര്‍ എഴുതിയ കത്തിന് ഏറെ മഹത്വമുണ്ടെന്നും, അത് തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും പി.എം.എ. ഖാദര്‍ പറഞ്ഞു. ആ കത്ത് വായിച്ചതിലൂടെ ആരംഭിച്ച അന്വേഷണങ്ങളില്‍ നിന്നാണ് 'ബലി' എന്ന ചരിത്രനോവലിന്റെ പിറവിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തുക എന്നത് ദുഷ്‌കരമായ കൃത്യമാണ്. ഒരു സംഭവം പത്ത് ദൃക്‌സാക്ഷികളോട് ചോദിച്ചാല്‍ പത്ത് വ്യത്യസ്ത വിവരങ്ങളാകും ലഭിക്കുക. വക്കം ഖാദറിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അവ വായിക്കുകയും അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ സവിശേഷതകള്‍, അന്നത്തെ ഭരണാധികാരികള്‍, ബ്രിട്ടീഷ് വൈസ്രോയിമാര്‍, രണ്ടാം ലോകമഹായുദ്ധം, ഇന്ത്യന്‍ നാഷണല്‍ ആര്‍മി, ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പ് സത്യാഗ്രഹം തുടങ്ങിയവയെക്കുറിച്ച് നോവല്‍ രചനയ്ക്കായി പഠിക്കേണ്ടി വന്നതായും പി.എം.എ. ഖാദര്‍ പറഞ്ഞു.
വക്കം ഖാദറിന്റെ ജീവിതം പകര്‍ത്താന്‍ നോവല്‍ പോലെ മറ്റൊരു മാധ്യമമില്ല. ഉദ്വേഗജനകവും വൈകാരികവുമായ നിരവധി രംഗങ്ങള്‍ വക്കം ഖാദറിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രണയവും മാതൃസ്‌നേഹവും കലാപവും എല്ലാം ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. മലയായില്‍ വെച്ച് ഐ.എന്‍.എ.-യില്‍ ചേര്‍ന്ന്, ഇരുപതു പേരടങ്ങുന്ന ചാവേര്‍ പടയുടെ നേതാവായി അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു. താനൂരില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളം പിടികൂടി തടവറയിലടയ്ക്കുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.
ബ്രിട്ടീഷ് മേധാവികള്‍ അന്ത്യാഭിലാഷം എന്താണെന്ന് അന്വേഷിച്ചപ്പോള്‍, തന്റെ അടുത്ത സുഹൃത്തായ അനന്തന്‍ നായരെ സമീപത്ത് നിന്ന് തന്നെ തൂക്കിലേറ്റണമെന്നായിരുന്നു ഖാദറിന്റെ മറുപടി. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ വിളംബര സന്ദേശമായിരുന്നു അത്.
വക്കം ഖാദറിനെ 'ഭഗത് സിംഗ് ഓഫ് സൗത്ത് ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്നത് തീര്‍ത്തും അനുചിതമാണെന്ന് പി.എം.എ. ഖാദര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യേണ്ടി വന്ന ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയാണ് വക്കം ഖാദര്‍. വക്കം ഖാദറിന് തുല്യമായി ലോകചരിത്രത്തില്‍ തന്നെ മറ്റൊരു വ്യക്തിയെ കണ്ടെത്തുക സാധ്യമല്ല.
വക്കം ഖാദറിന്റെ കുടുംബാംഗങ്ങളായ ഫാമിയും ജമീമയും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. വക്കം ഖാദറിന്റെ കുടുംബാംഗമായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അവര്‍ അറിയിച്ചു. ചടങ്ങില്‍ ഇബ്‌റാഹീം ശംനാട് അധ്യക്ഷത വഹിച്ചു. എം. അഷ്‌റഫ് സ്വാഗതവും ശിഹാബ് കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. ആസിം ശിഹാബ് ഖിറാഅത്ത് നിര്‍വ്വഹിച്ചു.
Related News