ന്യൂദല്‍ഹി: ദല്‍ഹി പൊലീസിനെ സംബന്ധിച്ച് ഏറെ കടുപ്പമേറിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് പിന്നാലെ സെന്‍ട്രല്‍ ദല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് കര്‍ഷകര്‍ വീണ്ടും തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.
ദല്‍ഹിയിലേക്ക് നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ചിന് മുന്നോടിയായി ശംഭു അതിര്‍ത്തിയില്‍ (പഞ്ചാബ്-ഹരിയാന അതിര്‍ത്തി) കര്‍ഷകര്‍ തടിച്ചുകൂടിയിരിക്കുകയാണ്.
ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള സംഘത്തെ ശംഭു അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് അംബാല പൊലീസ് മേഖലയില്‍ സെക്ഷന്‍ 163 പ്രഖ്യാപിച്ചു.
എന്താണ് ഈ കര്‍ഷക യോഗം?
നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ 'ദേശ് ബച്ചാവോ മോര്‍ച്ച'യുടെ ബാനറില്‍ ചൊവ്വാഴ്ച ദല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ കര്‍ഷക മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പഞ്ചാബിനെയും ഹരിയാനയെയും വേര്‍തിരിക്കുന്ന ശംഭു അതിര്‍ത്തിയില്‍ ആയിരത്തിലധികം കര്‍ഷകര്‍ തടിച്ചുകൂടിയതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. വന്‍ പൊലീസ് സന്നാഹമാണ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഘാഗര്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ ബാരിക്കേഡുകളും സിമന്റ് ബ്ലോക്കുകളും ഉപയോഗിച്ച് വഴി തടഞ്ഞിട്ടുണ്ട്.
ശംഭു അതിര്‍ത്തിയില്‍ സെക്ഷന്‍ 163 പ്രഖ്യാപിച്ചു
അംബാല ജില്ലാ ഭരണകൂടം ജൂലൈ 27 വരെ പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 163 ചുമത്തി. അതിര്‍ത്തിയിലെ ബാരിക്കേഡുകളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്ന് പൊലീസ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച് കണക്കിലെടുത്ത്, ശംഭു അതിര്‍ത്തിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം തകരാന്‍ പാടില്ലെന്ന് ജില്ലാ-പൊലീസ് ഭരണകൂടങ്ങള്‍ കശന നിര്‍ദേശം നല്‍കിയിട്ടുണ്ട്,' ഭരണകൂടം പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഹരിയാന-പഞ്ചാബ് ശംഭു അതിര്‍ത്തി പ്രദേശത്ത് അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടുന്നതിനും അനാവശ്യമായി സഞ്ചരിക്കുന്നതിനും പൂര്‍ണ നിരോധനമുണ്ട്,' ഉത്തരവില്‍ പറയുന്നു.
അതേസമയം, യാത്രാ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി പഞ്ചാബിലേക്കോ ഡല്‍ഹിയിലേക്കോ പോകുന്ന പൊതുജനങ്ങള്‍ ചണ്ഡീഗഡ് റോഡ്, പഞ്ചകുള അല്ലെങ്കില്‍ കുരുക്ഷേത്ര/കൈതാല്‍ വഴി പകരം വഴികള്‍ ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
അധികാരികളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കര്‍ഷകര്‍
ഹരിയാന ഭരണകൂടം അതിര്‍ത്തി അടച്ചുവെന്നും പ്രതിഷേധക്കാരെ ദല്‍ഹിയിലേക്ക് കടത്തിവിടുന്നില്ലെന്നും പഞ്ചാബ് കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാണ്ഡേര്‍ പറഞ്ഞു.
'അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്, പക്ഷേ ഞങ്ങള്‍ പിന്മാറില്ല. ഞങ്ങളുടെ മാര്‍ച്ച് തുടരുകയും ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും,' പാണ്ഡേര്‍ പറഞ്ഞു. കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാനോ മറികടക്കാനോ ശ്രമിക്കില്ലെന്നും പകരം അധികാരികളുമായി ചര്‍ച്ചയ്ക്കായി കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ കാല്‍നടയായി ദല്‍ഹിയിലേക്ക്
ചൊവ്വാഴ്ച ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച ഹരിയാനയിലെ വിവിധ കര്‍ഷക സംഘടനകളില്‍പ്പെട്ട നിരവധി കര്‍ഷകരെ കര്‍ണാലില്‍ വെച്ച് പൊലീസ് തടഞ്ഞു.
പ്രതിഷേധക്കാര്‍ വാഹനങ്ങളുമായി മുന്നോട്ട് പോകുന്നത് തടയാന്‍ എന്‍എച്ച്-44 ലെ ബസ്താര ടോള്‍ പ്ലാസയില്‍ വന്‍ പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറിയ രീതിയിലുള്ള തര്‍ക്കത്തിന് ശേഷം കര്‍ഷകര്‍ തങ്ങളുടെ തന്ത്രം മാറ്റുകയും കാല്‍നടയായി തലസ്ഥാനത്തേക്ക് മാര്‍ച്ച് തുടരുകയും ചെയ്തു.
ബസ്താര ടോള്‍ പ്ലാസയില്‍ പൊലീസ് തങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞതായി ഭാരതീയ കിസാന്‍ യൂണിയന്‍ (ചരൂണി) യമുനാനഗര്‍ ജില്ലാ പ്രസിഡന്റ് സഞ്ജു ഗുഡിയാന പറഞ്ഞു.
'ഞങ്ങള്‍ ഞങ്ങളുടെ തന്ത്രം മാറ്റി കാല്‍നടയായി യാത്ര തുടരാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ഏതാനും നേതാക്കളും കര്‍ഷകരും വാഹനങ്ങള്‍ നോക്കിനടത്താനായി അവിടെ തങ്ങിയിട്ടുണ്ട്. വഴിയില്‍ വെച്ച് പൊലീസ് വീണ്ടും തടഞ്ഞാലും അവസാന നിമിഷം വരെ ഞങ്ങള്‍ നടക്കും,' ഗുഡിയാന അറിയിച്ചു.
ഹരിയാന മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി പഞ്ചാബ് കര്‍ഷക നേതാവ്
ചൊവ്വാഴ്ച രാവിലെ, കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് പോകുന്ന കര്‍ഷകരെ തടയാന്‍ ശംഭു അതിര്‍ത്തി അടച്ച ഹരിയാന സര്‍ക്കാരിനെ പാണ്ഡേര്‍ രൂക്ഷമായി വിമര്‍ശിച്ചു.
സമാധാനപരമായി ദല്‍ഹിയിലേക്ക് പോകാനാണ് കര്‍ഷകര്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ ഹരിയാന സര്‍ക്കാര്‍ തങ്ങളെ ശംഭു അതിര്‍ത്തിയില്‍ തടയുകയാണെന്നും പാണ്ഡേര്‍ പറഞ്ഞു. ഫത്തേഗഡ് സാഹിബില്‍ മാധ്യമങ്ങളോട് സംസാരിക്കവേ, പഞ്ചാബ് നിരന്തരം സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ 'യഥാര്‍ത്ഥ മുഖമാണ്' ഇതോടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഹരിയാന കര്‍ഷക നേതാവ് കസ്റ്റഡിയില്‍
അതേസമയം, കേന്ദ്രത്തിന്റെ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുള്ള കര്‍ഷകരുടെ 'മഹാപഞ്ചായത്തില്‍' പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ (ചരൂണി) അധ്യക്ഷന്‍ ഗുര്‍നാം സിങ് ചരൂണിയെ തിങ്കളാഴ്ച ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് പലയിടത്തും വന്‍ പ്രതിഷേധത്തിന് കാരണമായി.
പെഹോവയ്ക്ക് സമീപമുള്ള നാഷണല്‍ ഹൈവേ-152 ഡിയില്‍ വെച്ച് ചരൂണിയുടെ വാഹനം പൊലീസ് തടയുകയായിരുന്നുവെന്ന് സംഘടനയുടെ വക്താവ് പ്രിന്‍സ് വറൈച്ച് പറഞ്ഞു.
'അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി,' വറൈച്ച് പറഞ്ഞു.
ചരൂണിയെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത പരന്ന ഉടന്‍ തന്നെ താണ ഗ്രാമത്തിലെ ഹിസാര്‍-ചണ്ഡീഗഡ് ദേശീയപാതയിലെ ടോള്‍ പ്ലാസയില്‍ കര്‍ഷകര്‍ തടിച്ചുകൂടുകയും ധര്‍ണ ആരംഭിക്കുകയും ചെയ്തു. അവര്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും റോഡില്‍ പായ വിരിച്ച് അതില്‍ ഇരിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പൊലീസ് സംഘം അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
Related News