ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ദേശീയ തലസ്ഥാനത്തെ 16 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തുകടക്കലും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) വ്യാഴാഴ്ച രാവിലെ 7:30 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എക്‌സ് (ട്വിറ്റര്‍) പേജിലൂടെയാണ് ഡി.എം.ആര്‍.സി. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പ്രവേശനവും പുറത്തുകടക്കലും സാധ്യമല്ലെങ്കിലും, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ ഇന്റര്‍ചേഞ്ച് (മാറി കയറാനുള്ള) സൗകര്യം പതിവുപോലെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോക് കല്യാണ്‍ മാര്‍ഗ്, രാജീവ് ചൗക്ക്, പട്ടേല്‍ ചോക്ക്, രാമകൃഷ്ണ ആശ്രമം മാര്‍ഗ്, ബരാഖംബ റോഡ്, സുപ്രീം കോടതി, സേവ തീര്‍ത്ഥ, ജന്‍പഥ്, മണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഐ.ടി.ഒ.,
ഡല്‍ഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാന്‍ മാര്‍ക്കറ്റ്, ജോര്‍ ബാഗ്, ശിവാജി സ്റ്റേഡിയം എന്നിവയാണ് പ്രവേശനം നിരോധിച്ച മെട്രോ സ്റ്റേഷനുകള്‍.
പ്രക്ഷോഭം ശക്തമാക്കി സി.ജെ.പിയും സോനം വാങ്ചുക്കും
വിദ്യാഭ്യാസ വ്യവസ്ഥയിലെ ഉത്തരവാദിത്തങ്ങള്‍ ആവശ്യപ്പെട്ടും ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും കോക്രോച്ച് ജനതാ പാര്‍ട്ടിയും (സി.ജെ.പി.) നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സെന്‍ട്രല്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പാര്‍ലമെന്റ്, ജന്തര്‍മന്തര്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ വന്‍തോതില്‍ പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും വിന്യത്തിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹി ജില്ലയില്‍ ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.) സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന 'സന്‍സദ് ചലോ' മാര്‍ച്ചില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജന്തര്‍മന്തറില്‍ സി.ജെ.പി. പ്രവര്‍ത്തകരുടെ സിറ്റിങ് സമരം വ്യാഴാഴ്ചയും തുടരുകയാണ്.
സാഹചര്യം വിലയിരുത്തിയ ശേഷം മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ അടച്ചിട്ടിരിക്കുന്ന സ്റ്റേഷനുകളില്‍ സാധാരണ നിലയിലുള്ള സര്‍വീസുകള്‍ പുനരാരംഭിക്കൂ എന്ന് ഡി.എം.ആര്‍.സി. യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ പ്രവേശന നിയന്ത്രണങ്ങള്‍ മനസ്സിലാക്കി യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.) ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ പുതിയ ഏറ്റുമുട്ടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രക്ഷോഭം കൂടുതല്‍ തീവ്രമായിരിക്കുകയാണ്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനുള്ള ശ്രമത്തിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലുകളും കുപ്പികളും എറിഞ്ഞതിനെ തുടര്‍ന്ന് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് ജയ് പ്രകാശ്, എ.സി.പി. വിവേക് ഭഗത് എന്നീ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ് അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ''ചര്‍ച്ചകള്‍ക്ക് അതീതമാണെന്നും'' ഈ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം അനിശ്ചിതമായി തുടരുമെന്നും സി.ജെ.പി. മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. അഹിംസാത്മകമായി സമരം തുടരണമെന്നും, പ്രതിഷേധക്കാര്‍ അതിക്രമങ്ങള്‍ ഒഴിവാക്കണമെന്നും ആക്ടിവിസ്റ്റ് സോനം വാങ്ചുക് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം, നിരാഹാര സമരം അനുഷ്ഠിക്കുന്ന ഡല്‍ഹിയിലെ ആശുപത്രിയില്‍ സോനം വാങ്ചുക്കിനെ കാണാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളെ പോലീസ് തടഞ്ഞതായി ആരോപണമുയര്‍ന്നു. പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് സോനം വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങളോട് പ്രതികരിച്ച കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ നേതാവുമായ ജെ.പി. നദ്ദ, പേപ്പര്‍ ചോര്‍ച്ച വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ്-യു.ജി. പേപ്പര്‍ ചോര്‍ച്ചയുടെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാനും ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിക്ക് പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്തിയതിന് മുംബൈയില്‍ പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ റാലികള്‍ നടത്തിയ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ന് കേരളത്തില്‍ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ പണിമുടക്കിനും പ്രതിഷേധ റാലികള്‍ക്കും കെ എസ് യു ആഹ്വാനം ചെയ്തിട്ടുണ്ട്.
Related News