ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭം നടത്തുന്ന സി.ജെ.പി സമരവേദിക്ക് സമീപം വീണ്ടും രൂക്ഷമായ സംഘര്‍ഷം. ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കടക്കുകയായിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശിയെങ്കിലും മുദ്രാവാക്യം വിളികളുമായി സമരക്കാര്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 150 കമ്പനി സേനാ വിഭാഗങ്ങളെയും 30,000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെയുമാണ് ജന്തര്‍ മന്തിറിന് ചുറ്റുമായി കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍വകലാശാല, ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തുടങ്ങിയ പ്രമുഖ ക്യാമ്പസുകളില്‍നിന്ന് താക്കീതുകള്‍ അവഗണിച്ച് നൂറുകണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നതുവരെ സമരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് സി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നു. 'പോലീസ് പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയോ ലാത്തിച്ചാര്‍ജ്ജ് നടത്തിയോ ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല.'
സമരത്തിന്റെ ഗതി നിര്‍ണയിക്കുന്ന പ്രധാന യോഗങ്ങളും ചര്‍ച്ചകളും ദല്‍ഹിയില്‍ നടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി ബി.ജെ.പി മുന്‍ ദശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ചര്‍ച്ചകളുടെ ഭാഗമാകുന്നുണ്ട്. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ പ്രധാന ആവശ്യമായ രാജി കേന്ദ്രം അംഗീകരിക്കാതിരുന്നതാണ് പ്രക്ഷോഭം കൂടുതല്‍ ശക്തമാകാന്‍ കാരണമായത്.
Related News