ന്യൂദല്‍ഹി- കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന യുവജന പ്രക്ഷോഭങ്ങള്‍ കവറേജ് ചെയ്യുന്നതിനിടയില്‍, ഭരണകൂടത്തിന് പരസ്യ പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ ജനരോഷത്തിനും ആക്രമണങ്ങള്‍ക്കും ഇരയായി. പരമ്പരാഗത വാര്‍ത്താ ചാനലുകള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയില്‍ വലിയ ഇടിവ് സംഭവിച്ചതായാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഭരണകൂടത്തിന്റെ കാവല്‍നായ്ക്കളാകേണ്ട മാധ്യമങ്ങള്‍ ഉത്തരവാദിത്തം മറന്ന് അതിനോട് ഒത്തുതീര്‍പ്പ് നടത്തുന്നു എന്ന് ആരോപിച്ചാണ് വിമര്‍ശകര്‍ 'ഗോഡി' (മടിശ്ശീല) മാധ്യമങ്ങള്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം നടന്ന റാലികളില്‍, പ്ലാക്കാര്‍ഡുകളിലൂടെ ടിവി ചാനലുകളെ 'ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കള്‍' എന്ന് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന 'മടിശ്ശീല' മാധ്യമങ്ങളെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ 'ടൈംസ് നൗ'വിന്റെ റിപ്പോര്‍ട്ടര്‍ ദേവ് കോട്ടക് വിദ്യാര്‍ത്ഥി പ്രക്ഷോഭം കവര്‍ ചെയ്യുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്.
ജനപ്രിയ ചാനലുകളും, യുവാക്കള്‍ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്ന സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമങ്ങളും തമ്മിലുള്ള വിടവ് എത്രത്തോളം വലുതാണെന്ന് ഈ പ്രതിഷേധങ്ങള്‍ എടുത്തുകാണിക്കുന്നു. ജന്തര്‍മന്തറിലെ പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന പല വിദ്യാര്‍ത്ഥികളും തങ്ങള്‍ വാര്‍ത്തകള്‍ക്കായി സോഷ്യല്‍ മീഡിയയെയും സ്വതന്ത്ര പ്ലാറ്റ്ഫോമുകളെയുമാണ് ആശ്രയിക്കുന്നതെന്ന് പറഞ്ഞു.
'വാര്‍ത്താ ചാനലുകള്‍ കാണുന്നത് തികച്ചും നിരാശാജനകമാണ്,' 28-കാരനായ സോഫ്റ്റ്വെയര്‍ പ്രൊഫഷണല്‍ സുഖ്ജീത് നരുള പറഞ്ഞു. 'അവര്‍ ഓരോ പ്രതിഷേധത്തെയും രാജ്യദ്രോഹപരമെന്നാണ് മുദ്രകുത്തുന്നത്'.
ഈ പെട്ടെന്നുള്ള പ്രതിഷേധത്തിന് ഇരയായത് ടിവി മാധ്യമപ്രവര്‍ത്തകരാണ്. പ്രമുഖ ഇംഗ്ലീഷ് ചാനലായ ടൈംസ് നൗവിലെ റിപ്പോര്‍ട്ടറായ ദേവ് കോട്ടക് തനിക്ക് നേരെ ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ വെള്ളമൊഴിച്ചതായും, അത് മര്‍ദ്ദനത്തിലും ചവിട്ടിലും കലാശിച്ചതായും വെളിപ്പെടുത്തി.
'ചുറ്റും കടുത്ത രോഷം പുകയുകയായിരുന്നു, തനിക്ക് ജീവനില്‍ ഭയമുണ്ടായിരുന്നു,' 36-കാരനായ അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. പ്രതിഷേധക്കാര്‍ ഓടിക്കുമ്പോള്‍ തളര്‍ന്നുപോയ കോട്ടക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ഓടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്കും അതിക്രമം നേരിടേണ്ടി വന്നു.
എഎഫ്പി സ്ഥിരീകരിച്ച മറ്റ് ദൃശ്യങ്ങളില്‍, മുംബൈയിലെ പ്രതിഷേധത്തിനിടയില്‍ നിന്ന് തത്സമയ സംപ്രേഷണം നടത്തുകയായിരുന്ന സീ ടിവി റിപ്പോര്‍ട്ടറെ ജനക്കൂട്ടം തടസ്സപ്പെടുത്തുന്നതായി കാണാം. പട്‌നയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ പിന്നാലെ ജനക്കൂട്ടം ഓടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു.
തങ്ങള്‍ പ്രതിഷേധങ്ങള്‍ 'തികച്ചും നിഷ്പക്ഷമായ രീതിയിലാണ്' കവര്‍ ചെയ്തതെന്നും, എന്നിട്ടും തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ വന്‍തോതില്‍ ആക്രമിക്കപ്പെടുകയായിരുന്നുവെന്നും ടൈംസ് നെറ്റ്വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.
'നമുക്ക് ആശയങ്ങളില്‍ വ്യത്യാസമുണ്ടാകാം, എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല,' എന്ന് പ്രസ്താവന വ്യക്തമാക്കി.
വര്‍ഷങ്ങളായി മാധ്യമങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനരോഷമെന്ന് മാധ്യമ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ''ഗോഡി മാധ്യമങ്ങള്‍' ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും എതിരായാണ് കണക്കാക്കപ്പെടുന്നത്,' മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ എഎഫ്പിയോട് പറഞ്ഞു.
'ഗോഡി' എന്നാല്‍ ഹിന്ദിയില്‍ 'മടി' എന്നാണ് അര്‍ത്ഥം. മാധ്യമങ്ങളുടെ നിരീക്ഷണപരമായ ധര്‍മ്മം കൈവിട്ട് ഭരണകൂടത്തെ തുണയ്ക്കുന്ന മാധ്യമങ്ങളെ വിശേഷിപ്പിക്കാനാണ് വിമര്‍ശകര്‍ ഈ പദം ഉപയോഗിക്കുന്നത്.
'അവര്‍ സ്വന്തം വിശ്വാസ്യത തന്നെയാണ് തകര്‍ത്തത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അധിക്ഷേപിക്കുന്നതിനായി അവയെ ഗൂഢാലോചനകളാക്കി ചിത്രീകരിക്കുകയാണ്,' രവീഷ് കുമാര്‍ പറഞ്ഞു.
2014-ല്‍ മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) അധികാരത്തില്‍ വന്നതുമുതല്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച ആശങ്കകള്‍ മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന കടുത്ത നിലപാടുകള്‍ ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ വേള്‍ഡ് പ്രസ് ഫ്രീഡം സൂചികയില്‍ 180 രാജ്യങ്ങളില്‍ 157-ാം സ്ഥാനത്താണ് ഇന്ത്യ. 2013-നെ അപേക്ഷിച്ച് 17 സ്ഥാനങ്ങളാണ് ഇന്ത്യ പിന്നോട്ട് പോയത്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ക്രിമിനല്‍ കേസുകള്‍ക്കും അറസ്റ്റുകള്‍ക്കും ഭരണകക്ഷി അനുകൂലികളുടെ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ധ്രുവീകരണ സ്വഭാവമുള്ള വാര്‍ത്തകളിലൂടെ ബിജെപിയുടെ അജണ്ട പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാക്കളും മുന്‍പേ ആരോപിക്കുന്നതാണ്.
പ്രതിഷേധത്തിന്റെ അന്തരീക്ഷം കടുത്തതോടെ, ചില ടിവി മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം സ്ഥാപനത്തിന്റെ പേരും ലോഗോയും മറച്ചുവെച്ചാണ് എത്തിയത്.
'യുവാക്കള്‍ തങ്ങളെ ലക്ഷ്യമിടുമെന്ന് ഭയന്ന് അവര്‍ മൈക്കുകളിലെ ലോഗോകള്‍ നീക്കം ചെയ്തു,' 30-കാരനായ ഷൈലേന്ദ്ര സിംഗ് പറഞ്ഞു. 'മെയിന്‍സ്ട്രീം മാധ്യമങ്ങള്‍ സര്‍ക്കാരിന് പൂര്‍ണ്ണമായും വിറ്റുപോയിരിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത വാര്‍ത്താമുറികള്‍ സര്‍ക്കാരില്‍നിന്നുള്ള പരസ്യ വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന 'തകരാറുള്ള സാമ്പത്തിക മാതൃകയിലാണ്' പ്രവര്‍ത്തിക്കുന്നതെന്ന് സ്വതന്ത്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ന്യൂസ്ലൗണ്ടറിയുടെ മാനേജിംഗ് എഡിറ്റര്‍ അതുല്‍ ചൗരസ്യ അഭിപ്രായപ്പെട്ടു.
'സര്‍ക്കാര്‍ പരസ്യങ്ങളെ ഒരു ആയുധമാക്കുന്നു, അത് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നു,' അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.
വലിയ ടിവി ചാനലുകളെയും, അധികാരികളില്‍നിന്ന് പലപ്പോഴും സമ്മര്‍ദ്ദം നേരിടുന്ന സ്വതന്ത്ര പ്ലാറ്റ്ഫോമുകളെയും വേര്‍തിരിച്ച് കാണേണ്ടതുണ്ടെന്ന് രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
'സര്‍ക്കാരില്‍നിന്ന് കടുത്ത പ്രതിസന്ധികള്‍ നേരിടുന്നത് ബദല്‍ മാധ്യമങ്ങളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുമാണ്,' അദ്ദേഹം പറഞ്ഞു. 'അവര്‍ റെയ്ഡുകള്‍ക്ക് ഇരയാകുന്നു, രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെടുന്നു, ജയിലിലടക്കപ്പെടുന്നു'.
ചില ടിവി ചാനലുകള്‍ 'ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറി' എന്ന പൊതുബോധത്തിന്റെ പ്രതിഫലനമാണ് ഈ പെട്ടെന്നുള്ള ജനരോഷമെന്ന് രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. 'ഇത്തരം ഗോഡി മാധ്യമങ്ങള്‍ പ്രധാനമന്ത്രി മോദിക്കുപോലും ഒരു ബാധ്യതയായി മാറിയിരിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News