ഡച്ച് ഫുട്ബോളിന്റെ ചാവി ഇനി സാവിയുടെ കൈകളിൽ
48 വർഷങ്ങൾക്ക് ശേഷം, ഓസ്ട്രിയക്കാരനായ ഏണസ്റ്റ് ഹാപ്പലിനു ശേഷം ആദ്യമായി ഒരു വിദേശ പരിശീലകൻ നെതർലാന്റ്സ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരിക്കുന്നു. മുൻ സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസാണ് 2030 ലോകകപ്പ് വരെ ഇനിമുതൽ ഡച്ച് സംഘത്തിന് തന്ത്രങ്ങൾ മെനയുക. 2026 ലോകകപ്പിൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് പുറത്തായതിനു ശേഷം സ്ഥാനമൊഴിഞ്ഞ റൊണാൾഡ് കോമാന് പകരമാണ് സാവി ഹെർണാണ്ടസ് ഈ ചുമതലയേറ്റെടുത്തിരിക്കുന്നത്. 2024 മെയ് മാസത്തിൽ ബാഴ്സലോണയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷമുള്ള സാവിയുടെ പുതിയ ദൗത്യമാണിത്. രണ്ടര വർഷം ബാഴ്സലോണയെ പരിശീലിപ്പിച്ച അദ്ദേഹം, 2022-23 സീസണിലെ ലാ ലിഗയിലും 2023ലെ സ്പാനിഷ് സൂപ്പർ കപ്പിലും ക്ലബ്ബിന് കിരീടം നേടിക്കൊടുത്തിട്ടുണ്ട്.
ഫുട്ബോളിന്റെ സൗന്ദര്യം കൊണ്ടും പാരമ്പര്യം കൊണ്ടും എന്നും ലോകത്തെ വിസ്മയിപ്പിച്ച രാജ്യമാണ് നെതർലാന്റ്സ്. ആ രാജ്യം ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്ത ഇതിഹാസങ്ങളും നിരവധിയാണ്. യൊഹാൻ ക്രൈഫ്, റൂഡ് ഗുള്ളിറ്റ്, മാർക്കോ വാൻ ബാസ്റ്റൺ, ഫ്രാങ്ക് റൈക്കാർഡ്, ആര്യൻ റോബൻ തുടങ്ങിയവരൊക്കെ അവരിൽ ചിലർ മാത്രം. സമ്പന്നമായ ചരിത്രവും പ്രതിഭകളുടെ ധാരാളിത്തവും ഉണ്ടായിട്ടും, 1988ലെ യൂറോ കപ്പ് കിരീടമൊഴിച്ചാൽ മറ്റൊരു പ്രധാന ടൂർണമെന്റിലും കിരീടമുയർത്താൻ ഓറഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല എന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. 1974, 1978, 2010 ലോകകപ്പുകളിൽ ഫൈനൽ കളിച്ചിട്ടും വിശ്വകിരീടത്തിൽ മുത്തമിടാൻ അവർക്ക് സാധിച്ചില്ല. അതിനൊരു അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ സാവി ഹെർണാണ്ടസിനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്.
ഇത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും, ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ പരിശീലനം നേടിയ കാലം മുതൽ യൊഹാൻ ക്രൈഫ്, റിനസ് മിഷൽസ് എന്നിവരുടെ ഡച്ച് ഫുട്ബോൾ ആശയങ്ങൾ തന്റെ വളർച്ചയ്ക്ക് കരുത്ത് പകർന്നിട്ടുണ്ടെന്നും സാവി ഹെർണാണ്ടസ് വ്യക്തമാക്കി. ക്രൈഫും റിനസ് മിഷൽസും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ടോട്ടൽ ഫുട്ബോളിന്റെ ആധുനികരൂപം തന്നെയാണ് ബാഴ്സലോണയുടെ ടിക്കി-ടാക്ക ശൈലിയും. അത് രക്തത്തിൽ അലിഞ്ഞുചേർന്ന സാവിക്ക് ഡച്ച് ഫുട്ബോളിന്റെ ചരിത്രവും ഭാവിയും മാറ്റിമറിക്കാൻ കഴിയുമെന്നാണ് നെതർലാന്റ്സ് ഫുട്ബോൾ അധികാരികളും ആരാധകരും കരുതുന്നത്. കാറ്റലോണിയൻ നഗരമായ ടെറാസയിൽ നിന്നെത്തുന്ന 46 കാരനായ സാവിക്ക് അതിന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
-മുനീർ വാളക്കുട
Related News