ബെയ്‌റൂട്ട്: തെക്കന്‍ ലബനാനിലുണ്ടായ കനത്ത ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കുറഞ്ഞത് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ലബനന്‍ ആരോഗ്യ മന്ത്രാലയവും സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അന്‍സാര്‍ ഗ്രാമത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വീടിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരാരും സൈനിക ലക്ഷ്യങ്ങളല്ലെന്ന് ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി.
ദയ്ര്‍ അല്‍-സഹ്റാനി ഗ്രാമത്തിലുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ, നബാത്തിയ നഗരത്തിലേക്കുള്ള പ്രധാന പാതകള്‍ വീക്ഷിക്കുന്ന തന്ത്രപ്രധാനമായ അലി താഹിര്‍ കുന്നിലും ശനിയാഴ്ച പുലര്‍ച്ചെ തീവ്രമായ വ്യോമാക്രമണങ്ങള്‍ ഉണ്ടായി.
ജൂണ്‍ 20-നാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. തുടര്‍ന്ന് ജൂണ്‍ 26-ന് ഇസ്രായേല്‍ സേന തെക്കന്‍ ലബനാനില്‍ നിന്ന് പിന്മാറുന്നതും, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള മിലിട്ടന്റ് ഗ്രൂപ്പ് നിരായുധീകരിക്കപ്പെടുന്നതുമായ ഒരു 'ഫ്രെയിംവര്‍ക്ക് കരാര്‍' ഇസ്രായേലും ലബനീസ് സര്‍ക്കാരും ചേര്‍ന്ന് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിലേക്കുള്ള ചുവടുവെപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഹിസ്ബുള്ള തയ്യാറായിട്ടില്ലാത്തതിനാല്‍ അവര്‍ ഈ കരാറിന്റെ ഭാഗമല്ല.
ഇസ്രായേലിന്റെ സൈനിക നടപടികളെ ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം ശക്തമായി അപലപിച്ചു. 'അന്‍സാര്‍ പട്ടണത്തില്‍ കൊല്ലപ്പെട്ട ഏഴ് രക്തസാക്ഷികളും സൈനിക അടിസ്ഥാന സൗകര്യങ്ങളല്ല; കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും സൈനിക ലക്ഷ്യങ്ങളുമല്ല,' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. രാജ്യത്തെ സൈനിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ലബനീസ് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറുവശത്ത്, അലി താഹിര്‍, അന്‍സാര്‍ എന്നീ മേഖലകളിലെ സൈനികര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് മറുപടിയായാണ് ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേലി പൗരന്മാര്‍ക്കോ സൈനികര്‍ക്കോ എതിരെയുള്ള ഭീഷണികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും സൈന്യം മുന്നറിയിപ്പു നല്‍കി.
റോമില്‍ വെച്ച് ഇതിനകം ഏഴ് ഘട്ടങ്ങളിലായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഹിസ്ബുള്ള നിരായുധീകരണത്തിന് തയ്യാറാകാത്തതും ലബനീസ് സര്‍ക്കാര്‍ ഇസ്രായേലിന് മുന്നില്‍ അനാവശ്യ വിട്ടുവീഴ്ചകള്‍ ചെയ്യുന്നുവെന്ന ആക്ഷേപവും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
Related News