ടെഹ്റാന്‍: അമേരിക്കന്‍ സൈന്യത്തിന് സഹായമോ സൗകര്യങ്ങളോ നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെതിരെയുള്ള ആക്രമണത്തില്‍ പങ്കാളികളാകുന്നതിന് തുല്യമാണെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കര്‍ശന മുന്നറിയിപ്പ്.
അധിനിവേശം നടത്തുന്ന യു.എസ് സൈന്യത്തിന് സഹായം നല്‍കുന്നത് അവര്‍ നടത്തുന്ന സൈനിക നീക്കങ്ങളില്‍ പങ്കാളികളാകുന്നതിന് തുല്യമാണെന്ന് ഇറാന്റെ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അലി അബ്ദുള്ളാഹി വ്യക്തമാക്കി. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി യു.എസിന്റെ പ്രാദേശിക സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇറാനെതിരെ സ്വന്തം മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അയല്‍രാജ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, അവരുടെ അറിവില്ലാതെ ഇത്തരം വലിയ സൈനിക നീക്കങ്ങള്‍ നടക്കില്ലെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് ചുറ്റുമുള്ള മേഖലയിലെ എല്ലാ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അബ്ദുള്ളാഹി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന യു.എസ്.എസ് അബ്രഹാം ലിങ്കണ് പകരമായി യു.എസ്.എസ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക അയച്ചിട്ടുണ്ട്. ലിങ്കണിലെ ജീവനക്കാരുടെ മോശം ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ മാറ്റം.
Related News