ന്യൂദല്‍ഹി -എന്‍.ഡി.എ മുന്നണിയോടടുക്കുകയും ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കുകയും ചെയ്യാന്‍ ഒരുങ്ങുകയാണോ തമിഴ്‌നാട്ടിലെ ഡി.എം.കെ. സമീപകാലം വരെ പ്രതിപക്ഷ ഇന്‍ഡ്യാ മുന്നണിയുടെ ഏറ്റവും ശക്തനായ വക്താവായിരുന്ന എം.കെ സ്റ്റാലിന്‍ രാഷ്ട്രീയ നിലവാടില്‍ യുടേണ്‍ അടിക്കുകയാണോ? എന്‍.ഡി.എ അനുകൂല നിലപാട് സ്വീകരിക്കുമെന്ന സൂചന ഡിഎംകെ ഔദ്യോഗികമായി നല്‍കിയിട്ടില്ല.
കോണ്‍ഗ്രസും വിജയ്‌യുടെ തമിഴക വെട്രി കഴകവും തമ്മിലുള്ള രാഷ്ട്രീയ അടുപ്പവും തമിഴ്‌നാട്ടിലെ മാറുന്ന രാഷ്ട്രീയ സാഹചര്യവും ഡി.എം.കെയെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന നിലയിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണയത്തെ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്ത കക്ഷിയാണ് ഡി.എം.കെ്. അത്തരമൊരു രീതി നടപ്പാക്കിയാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ലഭിക്കുകയും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുകയും ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വാദം.
ഇതിനുപകരം, 1971ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ലോക്‌സഭാ സീറ്റുകളുടെ തല്‍സ്ഥിതി 25 വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായി 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു.
അതേസമയം, തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം ലോക്‌സഭാ പ്രാതിനിധ്യം ഭരണഘടനാ ഭേദഗതിയിലൂടെ സംരക്ഷിക്കുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ ഡി.എം.കെ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 543 അംഗ ലോക്‌സഭയില്‍ തമിഴ്‌നാടിന് 39 സീറ്റുകളാണുള്ളത്.
ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷം മാത്രമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നും ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കിയുള്ള പുനര്‍നിര്‍ണയം അംഗീകരിക്കില്ലെന്നും ഡി.എം.കെ വക്താവ് സരവണന്‍ അണ്ണാദുരൈ ആവര്‍ത്തിച്ചു. എന്‍.ഡി.എയ്ക്ക് തുറന്ന പിന്തുണ നല്‍കുന്നത് ഡി.എം.കെയ്ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നും വിലയിരുത്തലുണ്ട്
ഭരണഘടനാ ഭേദഗതി പാസാക്കാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായ സാഹചര്യത്തില്‍, ലോക്‌സഭയിലെ ഡി.എം.കെയുടെ 22 എംപിമാരുടെ പിന്തുണ നിര്‍ണായകമാകും.
ഭരണഘടനാ ഭേദഗതികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. 363 എം.പിമാരുടെ പിന്തുണ. എല്ലാ കളിയും കളിച്ചിട്ടും എന്‍.ഡി.എക്ക് അത്രയും ഭൂരിപക്ഷം ആയിട്ടില്ല. എന്നാല്‍ പാര്‍ലമെന്റില്‍ ഹാജയാവരുടെയും വോട്ട് ചെയ്തവരുടെയും എണ്ണമാണ് പരിഗണിക്കുക. ലോക്‌സഭയില്‍ എന്‍.ഡി.എയുടെ ഇപ്പോഴത്തെ അംഗബലം 293 ആണ്. തൃണമൂലിലെയും ശിവസേനയിലെയും വിമത എം.പിമാരുടെ കൂറുമാറ്റം സ്പീക്കര്‍ അംഗീകരിച്ചാലും 319 അംഗങ്ങളേ ആവൂ. 360ലെത്താന്‍ പിന്നെയും വേണം 41 പേര്‍. എന്‍.സി.പിയുടെ എട്ടംഗങ്ങളിലും എന്‍.ഡി.എയുടെ കണ്ണുണ്ട്. കോണ്‍ഗ്രസില്‍ ലയിക്കാനാണ് ശരത് പവാര്‍ ആഗ്രഹിക്കുന്നതെങ്കിലും മകള്‍ സുപ്രിയ സൂലെയുടെ നേതൃത്വത്തില്‍ വലിയ വിഭാഗം എന്‍.ഡി.എയിലേക്ക് പോവാനാണ് താല്‍പര്യം കാണിക്കുന്നത്. സുപ്രിയ സൂലെയുടെ മകളെ ഈയിടെ കല്യാണം കഴിച്ചത് നാഗ്പൂരിലെ ആര്‍.എസ്.എസ് കുടുംബത്തില്‍ നിന്നാണ്. ഡി.എം.കെയുടെ 22 എം.പിമാരിലും എന്‍.ഡി.എ പ്രതീക്ഷ വെക്കുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെുപ്പിലെ പരാജയത്തിനു ശേഷം കോണ്‍ഗ്രസുമായി ഇടഞ്ഞ ഡി.എം.കെ ഇന്‍ഡ്യാ മുന്നണിയില്‍ നിന്ന് രാജി വെച്ചിരുന്നു. ബി.ജെ.പിയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. എന്നാല്‍ തമിഴ്‌നാട്ടില്‍ ടി.വി.കെ ശക്തി പ്രാപിച്ചത് അദ്ദേഹത്തെ മാറിച്ചിന്തിപ്പിച്ചേക്കും. നേരത്തെ ബി.ജെ.പിയുടെ കൂട്ടുകൂടിയ ചരിത്രവുമുണ്ട് ഡി.എം.കെക്ക്. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 161 അംഗങ്ങളുടെ പിന്തുണയാണ്. എന്‍.ഡി.എക്ക് ഇപ്പോള്‍ തന്നെ 152 അംഗങ്ങളുടെ പിന്‍ബലമുണ്ട്. അതിനാല്‍ വിവാദ ബില്ലുകള്‍ രാജ്യസഭ കടത്തുക അവര്‍ക്ക് വലിയ വെല്ലുവിളിയാവില്ല.
Related News