കൊച്ചി: കേരളവും അറബ് രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ചരിത്രപരമായ ബന്ധം കൂടുതല്‍ ദൃഢമാക്കാനും സംസ്ഥാനത്തെ ആഗോളതലത്തിലുള്ള ടൂറിസം, വിജ്ഞാന, ആരോഗ്യ ഹബ്ബായി ഉയര്‍ത്താനും ലക്ഷ്യമിട്ട് വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന 'ഇന്തോ-അറബ് കണക്ട് 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അറബ് രാജ്യങ്ങളിലെ ജനങ്ങളും കേരളീയരും തമ്മില്‍ സഹോദരതുല്യമായ ആഴത്തിലുള്ള ബന്ധമാണുള്ളത്. അറബ് ലോകത്തുനിന്നും കൂടുതല്‍ സഞ്ചാരികളെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.'
'മിഷന്‍ സമുദ്ര'യും വാട്ടര്‍ വേയ്‌സ് വികസനവും
സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ 'മിഷന്‍ സമുദ്ര'യിലൂടെ കേരളത്തിന്റെ തീരദേശത്തെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ 'പോര്‍ട്ട് സിറ്റി'യാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, മിനി പോര്‍ട്ടുകള്‍ എന്നിവയെ പദ്ധതിയിലൂടെ സംയോജിപ്പിക്കും.
രണ്ടാം ഘട്ടത്തില്‍ 44 നദികളെയും പ്രധാന കായലുകളെയും ഇതിന്റെ ഭാഗമാക്കും. കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഗോവയിലേക്കും, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും ക്രൂയിസ് സര്‍വീസുകള്‍ ആരംഭിക്കും. റോഡുകളിലെ വാഹനപ്പെരുപ്പം കുറയ്ക്കാനായി ചരക്കുനീക്കത്തിന്റെ 50 മുതല്‍ 60 ശതമാനം വരെ ജലപാതകളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു 'അവിയേഷന്‍ ഹബ്ബ്' ആക്കും. പൈലറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, എം.ആര്‍.ഒ സൗകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. കൊച്ചി വിമാനത്താവളത്തിന് സമീപം അത്യാധുനിക ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മിഷന്‍ സമുദ്ര'യും വാട്ടര്‍ വേയ്‌സ് വികസനവും
സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ 'മിഷന്‍ സമുദ്ര'യിലൂടെ കേരളത്തിന്റെ തീരദേശത്തെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ 'പോര്‍ട്ട് സിറ്റി'യാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, മിനി പോര്‍ട്ടുകള്‍ എന്നിവയെ പദ്ധതിയിലൂടെ സംയോജിപ്പിക്കും.
രണ്ടാം ഘട്ടത്തില്‍ 44 നദികളെയും പ്രധാന കായലുകളെയും ഇതിന്റെ ഭാഗമാക്കും. കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഗോവയിലേക്കും, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും ക്രൂയിസ് സര്‍വീസുകള്‍ ആരംഭിക്കും. റോഡുകളിലെ വാഹനപ്പെരുപ്പം കുറയ്ക്കാനായി ചരക്കുനീക്കത്തിന്റെ 50 മുതല്‍ 60 ശതമാനം വരെ ജലപാതകളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു 'അവിയേഷന്‍ ഹബ്ബ്' ആക്കും. പൈലറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, എം.ആര്‍.ഒ സൗകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. കൊച്ചി വിമാനത്താവളത്തിന് സമീപം അത്യാധുനിക ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും
കൊച്ചിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഓഷ്യനേറിയം നിര്‍മ്മിക്കുന്നതിനായി 30 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കൂടാതെ, കേരളത്തിന്റെ 2000-ത്തിലേറെ വര്‍ഷത്തെ സമുദ്രവ്യാപാരി പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.
31 രാജ്യങ്ങളുമായി കേരളത്തിനുണ്ടായിരുന്ന പുരാതന വാണിജ്യബന്ധത്തിന്റെ തെളിവുകള്‍ മുസിരിസ് ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ പൈതൃകം നിലനിര്‍ത്തി ടൂറിസം വിപുലീകരിക്കും. കോഴിക്കോട്ട് എം. ടി. വാസുദേവന്‍ നായരുടെ പേരില്‍ അത്യാധുനിക സാംസ്‌കാരിക പാര്‍ക്ക് സ്ഥാപിക്കും. തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ നഗരങ്ങളിലും പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വരും.
നോളജ് വാലിയും റിട്ടയര്‍ ഇന്‍ കേരളയും
കേരളത്തെ ആഗോള വിജ്ഞാന-ആരോഗ്യ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് 'നോളജ് വാലി' പദ്ധതി നടപ്പിലാക്കും. പ്രമുഖ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളെ കേരളത്തിലേക്ക് ക്ഷണിക്കും. യൂറോപ്യന്‍ മാതൃകയില്‍ ആയുര്‍വേദവും അലോപ്പതിയും സംയോജിപ്പിച്ചുള്ള സമഗ്ര പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും. യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയന്‍ സിലബസ് മാതൃകയില്‍ കെയര്‍ഗിവര്‍ (Caregivers) കോഴ്‌സുകളും ജെറിയാട്രിക് കെയര്‍ സെന്ററുകളും മെഡിക്കല്‍/നഴ്‌സിംഗ് കോളേജുകളില്‍ ആരംഭിക്കും. 'റിട്ടയര്‍ ഇന്‍ കേരള' എന്ന സ്ലോഗന്‍ മുന്‍നിര്‍ത്തി പ്രായമായവര്‍ക്കും വിദേശികള്‍ക്കും വിശ്രമജീവിതം നയിക്കാന്‍ അനുയോജ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അറബ് ബന്ധം ചരിത്രപരം: മന്ത്രി പി. സി. വിഷ്ണുനാഥ്
കേരളവും അറബ് ലോകവും തമ്മിലുള്ള ചരിത്രബന്ധം കൂടുതല്‍ ശക്തമാക്കാനും വിനോദസഞ്ചാര-നിക്ഷേപ മേഖലകളില്‍ പുതിയ അധ്യായം കുറിക്കാനുമുള്ള അപൂര്‍വ്വ അവസരമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. കേരളവും അറബ് ലോകവും തമ്മിലുള്ള ബന്ധം ആധുനിക ടൂറിസത്തിലൂടെ മാത്രമുണ്ടായതല്ലെന്നും അറബിക്കടല്‍ വഴിയുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെയും സമുദ്രവാണിജ്യത്തിലൂടെയും രൂപപ്പെട്ടതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
തലമുറകളായി മലയാളി സമൂഹത്തിന് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും അവസരങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളോട് കേരളത്തിന് വലിയ കടപ്പാടുണ്ട്. പതിറ്റാണ്ടുകളായി മലയാളികളെ നെഞ്ചിലേറ്റിയ അറബ് ജനതയെ വെറും സന്ദര്‍ശകരായിട്ടല്ല, മറിച്ച് നമ്മുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പോലെയാണ് കേരളം സ്വാഗതം ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ് കേരള ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമെന്നും അറബ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപക് ജോയ് എം.എല്‍.എ, മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.