ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവും റായ്ബറേലി എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാനാവാതെ വന്നതോടെ പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ അനുവാദം തേടുകയും കോടതി അനുവദിക്കുകയും ചെയ്തു. ഇതേ ആവശ്യമുന്നയിച്ച് മൂന്നാം തവണയാണ് ഹര്‍ജിക്കാര്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്. അലാഹബാദ് ഹൈക്കോടതിയിലാണ് രാഹുലിനെതിരെ ഇത്തവണ പരാതി സമര്‍പ്പിച്ചിരുന്നത്. ആരോപണത്തിന് അടിസ്ഥാനമായ വ്യക്തമായ രേഖകളോ തെളിവുകളോ ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ശേഖര്‍ ബി. സരഫ്, അഭ്‌ധേഷ് കുമാര്‍ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനല്ലെന്നും ബ്രിട്ടീഷ് പൗരനാണെന്നുമായിരുന്നു ഹര്‍ജിക്കാരായ അശോക് പാണ്ഡെയും രജ്‌നീഷ് കുമാര്‍ സിങ്ങും ഉന്നയിച്ച പ്രധാന വാദം. അതിനാല്‍ റായ്ബറേലി എം.പിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പിന്മാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
2015ലും 2019ലും സമാന വിഷയത്തില്‍ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നുവെന്ന് വാദത്തിനിടെ ചൂണ്ടിക്കാട്ടപ്പെട്ടു. പൗരത്വം നഷ്ടപ്പെട്ടെന്ന പരാതി ഉണ്ടെങ്കില്‍ അത് പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് 2015ലെ വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നുവെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.
2003ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത 'ബാക്കോപ്‌സ് ലിമിറ്റഡ്' എന്ന കമ്പനിയുടെ ഡയറക്ടറും പ്രധാന ഓഹരി ഉടമയും ബ്രിട്ടീഷ് പൗരനുമായി രാഹുല്‍ ഗാന്ധി സ്വയം രേഖപ്പെടുത്തിയെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. എന്നാല്‍ കമ്പനിയുടെ രജിസ്‌ട്രേഷന്‍ രേഖകളോ ബ്രിട്ടീഷ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളോ ബ്രിട്ടീഷ് പൗരത്വം തെളിയിക്കുന്ന ഔദ്യോഗിക രേഖകളോ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ല.
'റൗള്‍ വിന്‍ചി' എന്ന പേരിലുള്ള ഒരാളുടെ കേംബ്രിഡ്ജ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടതായി അവകാശപ്പെട്ട ഒരു രേഖ മാത്രമാണ് ഹാജരാക്കിയത്. എന്നാല്‍ അത് രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ആരോപണം തെളിയിക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി.
തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാര്‍ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു. ഇതോടെ ഹര്‍ജി പിന്‍വലിച്ചതായി രേഖപ്പെടുത്തി കോടതി തള്ളുകയായിരുന്നു.
Related News