മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടിക്ക് പിന്നാലെ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക വന്‍ വിവാദത്തില്‍. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ അസാധാരണമായ തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി ശരദ് പവാര്‍ വിഭാഗം, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവ ശക്തമായി രംഗത്തെത്തി.
മുംബൈയിലും മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ പേരെ വെട്ടി മാറ്റിയതെന്ന് എന്‍.സി.പി (എസ്.പി.) നേതാവ് അനീഷ് ഗവാണ്ടെ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ശരാശരി 17 ശതമാനം പേരുകള്‍ ഒഴിവാക്കിയപ്പോള്‍ മുംബൈ മേഖലയില്‍ അത് 35 ശതമാനത്തിലെത്തിയെന്നും മുസ്ലിം വോട്ടര്‍മാര്‍ 25 ശതമാനത്തിലധികമുള്ള മണ്ഡലങ്ങളില്‍ 40 ശതമാനത്തിലേറെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ചാന്ദിവലി മണ്ഡലത്തില്‍ 41.4 ശതമാനം, മന്‍ഖുര്‍ദ് ശിവാജിനഗറില്‍ 42.3 ശതമാനം, മലാഡ് വെസ്റ്റില്‍ 39 ശതമാനം, മുംബൈ ദേവിയില്‍ 38 ശതമാനം, ബാന്ദ്ര വെസ്റ്റില്‍ 38 ശതമാനം, ബൈക്കുളയില്‍ 35 ശതമാനം എന്നിങ്ങനെ വലിയ തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഭിവണ്ടി ഈസ്റ്റില്‍ 49.4 ശതമാനവും ഭിവണ്ടി വെസ്റ്റില്‍ 46.4 ശതമാനവും മുംബ്ര കല്‍വയില്‍ 44 ശതമാനവും പേരുകള്‍ ഒഴിവാക്കിയതും സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി ബി.ജെ.പി. അനുകൂല വോട്ടര്‍മാരെ മാത്രം നിലനിര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെ ആരോപിച്ചു. നാഗ്പൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 9.29 കോടി വോട്ടര്‍മാരുണ്ടായിരുന്നെന്നും അതേ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അത് 9.70 കോടിയായി ഉയര്‍ന്നെന്നും ഇപ്പോള്‍ എസ്.ഐ.ആര്‍ നടപടിക്ക് ശേഷം 7.78 കോടിയായി കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇതില്‍ ഏത് പട്ടികയാണ് ശരിയായത്?' എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.
അതേസമയം, ഇത് അന്തിമ വോട്ടര്‍ പട്ടികയല്ലെന്നും കരട് പട്ടിക മാത്രമാണെന്നും മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. ചോകലിംഗം വ്യക്തമാക്കി. സെപ്റ്റംബര്‍ 30 വരെ പരാതികളും എതിര്‍പ്പുകളും സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് ശേഷം നവംബര്‍ 4ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ന്യൂനപക്ഷ മേഖലകളില്‍ മാത്രം ഇത്രയും വലിയ തോതില്‍ പേരുകള്‍ ഒഴിവാക്കപ്പെട്ടതിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Related News