കൊല്ലം/പത്തനംതിട്ട: പ്രണയബന്ധങ്ങള്‍ക്ക് വീട്ടുകാരും സമൂഹവും കല്‍പിച്ച അതിര്‍വരമ്പുകള്‍ ഒടുവില്‍ നാല് യുവതീയുവാക്കളുടെ ജീവനെടുത്തു. കൊല്ലം ശാസ്താംകോട്ടയിലും പത്തനംതിട്ട തണ്ണിത്തോട്ടുമാണ് നാലു ജീവിതങ്ങള്‍ പൊലിഞ്ഞത്.
ശാസ്താംകോട്ടയില്‍ തടാകത്തില്‍ അഭയം തേടി പ്രണയിതാക്കള്‍
വീട്ടുകാരുടെ കടുത്ത എതിര്‍പ്പും വിരഹവേദനയും താങ്ങാനാകാതെ ശാസ്താംകോട്ട തടാകത്തിലേക്ക് എടുത്തുചാടി കമിതാക്കള്‍ ജീവനൊടുക്കി. വലിയോട് മറവന്‍കോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്.
കുറച്ചുനാളുകളായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെച്ചൊല്ലി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴും 'ഒരുമിച്ചു ജീവിക്കാനാണ് തീരുമാനം' എന്ന് ഉറപ്പിച്ചുപറഞ്ഞ് ഇരുവരും കത്തെഴുതി ഒപ്പിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകിട്ടോടെ ശാസ്താംകോട്ടയിലെത്തിയ ഇരുവരും തടാകത്തിലേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് തടാകത്തില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രണയിനിയുടെ വേര്‍പാടില്‍ നൊന്ത് ട്രെയിനിനു മുന്നില്‍ ചാടി യുവാവ്
പ്രണയിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യ നല്‍കിയ കടുത്ത മനോവിഷമത്തില്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പത്തനംതിട്ട തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ സ്വദേശി പ്രവീണ്‍ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.
പ്രവീണുമായി സ്‌നേഹത്തിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ടോടെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രണയിനിയുടെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാനാകാതെ ആകെ തകര്‍ന്ന പ്രവീണ്‍ എറണാകുളത്തെത്തി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.
Related News