ഇംഫാൽ: മണിപ്പൂരിൽ യുംനം ഖേംചന്ദ് സിങ് നയിക്കുന്ന ബിജെപി സർക്കാർ അധികാരത്തിലെത്തി ഏഴ് മാസം പിന്നിട്ടിട്ടും മന്ത്രിസഭ വികസിപ്പിക്കാത്തത് സംസ്ഥാന ഭരണത്തെ അനിശ്ചിതത്വത്തിലാക്കി. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ വെറും അഞ്ച് മന്ത്രിമാർ മാത്രമാണ് സർക്കാരിലുള്ളത്. മന്ത്രിസഭയിൽ ആകെ 12 അംഗങ്ങളെ നിയമിക്കാമെങ്കിലും ഏഴ് ഒഴിവുകൾ ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല.
കലാപത്തെത്തുടർന്ന് പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണം 2026 ഫെബ്രുവരിയിൽ പിൻവലിച്ചാണ് കേന്ദ്ര പിന്തുണയോടെ ഖേംചന്ദ് സിങിനെ മുഖ്യമന്ത്രിയായി ബി.ജെ.പി നിയമിച്ചത്. എന്നാൽ ഇതുവരെ 20ലേറെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് നൽകാതെ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുകയാണ്. ധനകാര്യം, ജീവനക്കാര്യം, ഭരണപരിഷ്‌കരണം, ആസൂത്രണം, ഐ.ടി. തുടങ്ങിയ പ്രധാന വകുപ്പുകൾ ഉൾപ്പെടെ നിരവധി ചുമതലകൾ അദ്ദേഹത്തിനാണ്.
സംസ്ഥാനത്ത് 2023 മുതൽ തുടരുന്ന മെയ്‌തെയ്-കുക്കി വംശീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭ വികസനം വൈകുന്നത് ഭരണനിർവഹണത്തെ ബാധിക്കുന്നുവെന്നാണ് ബിജെപിയിലെ മുതിർന്ന നേതാക്കളും എം.എൽ.എമാരും തന്നെ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി കേന്ദ്രനേതൃത്വത്തോടും ഗവർണറോടും പലതവണ മന്ത്രിസഭ വികസനത്തിന്റെ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
രണ്ട് ഉപമുഖ്യമന്ത്രിമാർ തമ്മിലുള്ള ഭിന്നതയും ഭരണപ്രതിസന്ധി രൂക്ഷമാക്കുകയാണ്. കുക്കി വിഭാഗത്തിൽപ്പെട്ട ഉപമുഖ്യമന്ത്രി നെംച കിപ്‌ഗെൻ കുക്കി തീവ്രവാദികളുമായി ചേർന്ന് നാഗർക്കെതിരായ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് നാഗ വിഭാഗത്തിൽപ്പെട്ട ഉപമുഖ്യമന്ത്രി ലോസി ദിഖോയും മറ്റ് എട്ട് നാഗ എം.എൽ.എമാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകിയ കത്തിൽ ആരോപിച്ചിരുന്നു. കിപ്‌ഗെൻ ഈ ആരോപണം തള്ളി്.
മന്ത്രിസഭ വികസിപ്പിക്കണമെന്ന് താൻ മുഖ്യമന്ത്രിയോട് നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് ഉപമുഖ്യമന്ത്രി ലോസി ദിഖോ വെളിപ്പെടുത്തി. 'ഉത്തരവാദിത്തങ്ങൾ പങ്കുവെക്കണം. ഇപ്പോൾ അഞ്ചുപേർ മാത്രം ചേർന്നാണ് മുഴുവൻ ഭരണചുമതലയും വഹിക്കുന്നത്. ഇത് വളരെ പ്രയാസകരമാണ്. മറ്റ് എം.എൽ.എമാരിലും അതൃപ്തിയുണ്ട്,' അദ്ദേഹം പറഞ്ഞു.
നിലവിൽ ആഭ്യന്തരം, കായികം എന്നിവ ഗോവിന്ദാസ് കോന്തൗജമാണ് കൈകാര്യം ചെയ്യുന്നത്. ദിഖോയ്ക്ക് പൊതുമരാമത്ത്, വനം, പരിസ്ഥിതി വകുപ്പുകളും, നെംച കിപ്‌ഗെന് ഗ്രാമവികസനം, പഞ്ചായത്ത്, ഗോത്രകാര്യങ്ങൾ, മലനിര വികസനം എന്നിവയും നൽകിയിട്ടുണ്ട്. എൻ.പി.പി. മന്ത്രിയായ ഖുറൈജം ലോകൻ സിങ് ടൂറിസം, കലാസാംസ്‌കാരിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.
നിലവിലെ സാഹചര്യത്തിൽ തീരുമാനമെടുക്കുന്നതിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരും പറയുന്നു. മുഖ്യമന്ത്രി പല കാര്യങ്ങളിലും ഗവർണറുടെ അനുമതിക്കായി കാത്തിരിക്കേണ്ടിവരുന്നതായും, ഉദ്യോഗസ്ഥ നിയമനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങളിൽ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്തത് ഭരണത്തെ മന്ദഗതിയിലാക്കിയതായും അവർ ചൂണ്ടിക്കാട്ടുന്നു.
2023 മെയ് മുതൽ തുടരുന്ന വംശീയ സംഘർഷത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പുനരധിവാസ നടപടികളും പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്നാണ് വിലയിരുത്തൽ.
Related News