മീനാബ്: കുട്ടികളുടെ സ്വാഗതമുദ്രകളും വര്‍ണ്ണാഭമായ പെന്‍സില്‍ ചിത്രങ്ങളും വരച്ചുചേര്‍ത്ത ആ നീലവാതില്‍ ഇനി ഒരു വിദ്യാലയത്തിലേക്ക് തുറക്കില്ല. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തകര്‍ന്നടിഞ്ഞ മീനാബിലെ ഷജറഹ് തയ്യബെ സ്‌കൂള്‍ ഇനി യുദ്ധസ്മാരകമായി അറിയപ്പെടും.
തകര്‍ന്നുവീണ കെട്ടിടത്തിന്റെ നടപ്പാതകളില്‍ ഇപ്പോള്‍ കുട്ടികളുടെ ചിത്രങ്ങളാണ് കാണാനാവുക. ജന്മദിനാഘോഷങ്ങളിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് തൊട്ടടുത്തായി കറുത്ത ഓര്‍മ്മപ്പറ്റുകളില്‍ അതെ പിഞ്ചുമുഖങ്ങള്‍ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്നു. അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ നൂറിലധികം വിദ്യാര്‍ഥികളാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. അസോസിയേറ്റഡ് പ്രസ് (എ.പി) നടത്തിയ അന്വേഷണത്തില്‍ ചുരുങ്ങിയത് ഒരു യു.എസ് മിസൈലെങ്കിലും സ്‌കൂളില്‍ പതിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായി ഏറ്റെടുക്കാനോ പന്റഗണിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനോ ട്രംപ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
ഇറാന്റെ തെക്കന്‍ തീരമേഖലയില്‍ കഴിഞ്ഞ ആഴ്ച അമേരിക്ക നടത്തിയ പുതിയ ബോംബാക്രമണത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കടക്കം പരിക്കേല്‍ക്കുകയും മീനാബിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെ പ്രദേശം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
മേല്‍ക്കൂര തകര്‍ന്ന്, ബെഞ്ചുകളും ഡെസ്‌കുകളും മണ്ണിനടിയിലായ അവസ്ഥയിലാണ് സ്‌കൂള്‍ കെട്ടിടം ഇപ്പോള്‍. മുന്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ മരവിച്ചുനില്‍ക്കുന്ന ക്ലാസ് മുറികളുള്ള ഈ അവശിഷ്ടങ്ങള്‍ ചരിത്രരേഖയായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കെട്ടിടം യുദ്ധ മ്യൂസിയവും സ്മാരകവുമാക്കി മാറ്റുമെന്ന് ഹോര്‍മോസ്ഗാന്‍ ഗവര്‍ണര്‍ മുഹമ്മദ് അഷൂരി തസിയാനി അറിയിച്ചു.
സമീപത്തെ ശ്മശാനത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക ഇടമൊരുക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.