റാഞ്ചി: ഝാർഖണ്ഡിലെ തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ അന്വേഷണ റിപ്പോർട്ട്. ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റാൻ ആസൂത്രണ ശ്രമം നടക്കുന്നതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഗോഡ്ഡ ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കൂട്ടത്തോടെ ഫോം7 സമർപ്പിച്ചെന്ന പരാതിയിൽ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റ് വിനയ് കുമാർ മണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
ഗോഡ്ഡ ജില്ലയിലെ പച്ച്‌റുഖി ഗ്രാമത്തിലെ 231ാം ബൂത്തിലെ ഏകദേശം 200 വോട്ടർമാർക്കെതിരെയാണ് ഒരേസമയം ഫോം7 സമർപ്പിച്ചതെന്നാണ് കണ്ടെത്തൽ. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന അപേക്ഷയാണ് ഫോം7.
എല്ലാ അപേക്ഷകളും മുസ്ലിം വിഭാഗത്തിൽപ്പെട്ട യഥാർഥ വോട്ടർമാരെ വെട്ടിമാറ്റാനുള്ള അപേക്ഷയാണെന്നാണ് പരാതിക്കാരനായ മുക്കറം അൻസാരിയും ബൂത്ത് ലെവൽ ഓഫീസറായ സജീദ ബീബിയും പറയുന്നത്. സജീദ ബീബിയുടെയും അവരുടെ ഭർത്താവിന്റെയും പേരുകളും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ഓഗസ്റ്റ് 29ന് വിനയ് മണ്ഡൽ ഏകദേശം 200 ഫോം7 അപേക്ഷകൾ കൈമാറിയെന്നും അവ പരിശോധിച്ചപ്പോഴാണ് സ്വന്തം പേരും ഉൾപ്പെടെയുള്ള മുസ്ലിം വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ ശ്രമിച്ചതായി മനസ്സിലായതെന്നും സജീദ ബീബി പറഞ്ഞു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 3ന് ഗോഡ്ഡ മുഫസ്സിൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, സമാധാനലംഘനത്തിന് പ്രേരിപ്പിക്കൽ, ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള തെറ്റായ പ്രഖ്യാപനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
അതേസമയം, ഫോം7 സമർപ്പിച്ചത് നിർദേശപ്രകാരമാണെന്നും, അന്തിമ തീരുമാനം ബൂത്ത് ലെവൽ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷമേ ഉണ്ടാകൂ എന്ന ധാരണയിലായിരുന്നുവെന്നുമാണ് വിനയ് മണ്ഡലിന്റെ വിശദീകരണം. അപേക്ഷകളിൽ കൂടുതലും മുസ്ലിം വോട്ടർമാരുടെ പേരുകളാണെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും, സമാനമായ അപേക്ഷകൾ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും സമർപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
സംഭവം വിവാദമായതോടെ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ അലി സ്ഥലത്തെത്തി. ഗ്രാമവാസികൾ വിനയ് മണ്ഡലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് പോലീസും ബ്ലോക്ക് ഉദ്യോഗസ്ഥരും എത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.
ഇതിന് മുമ്പും ഗോഡ്ഡ ജില്ലയിലെ മറ്റ് ബൂത്തുകളിലും ന്യൂനപക്ഷ വോട്ടർമാർക്കെതിരെ ബിജെപി ബൂത്ത് ഏജന്റുമാർ കൂട്ടത്തോടെ ഫോം7 സമർപ്പിച്ചതായി ഇന്ത്യൻ എക്‌സ്പ്രസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചില ബൂത്ത് ലെവൽ ഓഫീസർമാർ അപേക്ഷകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഫോം7 ലഭിച്ചാൽ ബൂത്ത് ലെവൽ ഓഫീസർ അത് സ്വീകരിക്കേണ്ട ബാധ്യതയുണ്ടെന്നും, എന്നാൽ പേരുകൾ പട്ടികയിൽ നിന്ന് നീക്കുന്നതിന് മുമ്പ് വിശദമായ അന്വേഷണം നിർബന്ധമാണെന്നും
ഝാർഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കെ. രവി കുമാർ, വ്യക്തമാക്കി.
വോട്ടർ പട്ടിക പുതുക്കൽ നടപടികളുടെ സുതാര്യതയെക്കുറിച്ചും, ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള സംഘടിത നീക്കമുണ്ടോയെന്ന സംശയവും ഉയർത്തുന്നതാണ് പുതിയ സംഭവം.
Related News