ന്യൂയോര്‍ക്ക്: അമേരിക്കയുടെ നെഞ്ചകം തകര്‍ത്ത 9/11 ഭീകരാക്രമണം നടന്നിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു. വിമാനം തട്ടിയെടുത്ത് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലും വാഷിംഗ്ടണിലും പെന്‍സില്‍വാനിയയിലും വിനാശം വിതച്ച ആ കറുത്ത ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍, വന്‍ അനുസ്മരണ ചടങ്ങുകള്‍ക്കാണ് അമേരിക്കന്‍ മണ്ണ് സാക്ഷ്യം വഹിക്കുന്നത്.
ആക്രമണത്തിന്റെ ദൃശ്യങ്ങളും ചരിത്രവും ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളാണ് വീണ്ടും കാണുന്നത്. അന്നത്തെ സംഭവവികാസങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലാത്ത പുത്തന്‍ തലമുറ, യൂട്യൂബിലൂടെയും ടിക് ടോക്കിലൂടെയും ഈ ദുരന്തത്തിന്റെ ഭീകരത ആദ്യമായി തിരിച്ചറിയുകയാണ്. നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ 'ടേണിംഗ് പോയിന്റ്: ജനറേഷന്‍ 9/11' എന്ന ഡോക്യുമെന്ററി ലോകമെമ്പാടുമുള്ള കാഴ്ചക്കാരില്‍ തരംഗമായി മാറിയിട്ടുണ്ട്.
ഇപ്‌സോസ് നടത്തിയ പുതിയ സര്‍വേ പ്രകാരം, അമേരിക്കന്‍ ജനതയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായി ഇപ്പോഴും നിലനില്‍ക്കുന്നത് ഈ ആക്രമണമാണ്. കോവിഡ് മഹാമാരിയെക്കാളും ഡൊണാള്‍ഡ് ട്രംപിന്റെയും ബരാക് ഒബാമയുടെയും തിരഞ്ഞെടുപ്പുകളെക്കാളും വലിയ സംഭവമായി ഭൂരിഭാഗം ആളുകളും ഇതിനെ അടയാളപ്പെടുത്തുന്നു.
പ്രധാന അനുസ്മരണ ചടങ്ങുകള്‍:
വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്തിരുന്ന 'ഗ്രൗണ്ട് സീറോ'യില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒത്തുചേര്‍ന്ന് ഇരകളുടെ പേരുകള്‍ വായിക്കും. തുടര്‍ന്ന് ഏഴ് മിനിറ്റ് മൗനാചരണം നടക്കും. തകര്‍ന്നു വീണ കെട്ടിടങ്ങളില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് പിന്നീട് രോഗ ബാധിതരായി മരണപ്പെട്ടവരെ ആദരിക്കാനാണ് ഇത്തവണ ഒരു മിനിറ്റ് മൗനം അധികമായി ഉള്‍പ്പെടുത്തിയത്. പെന്റഗണിലും പെന്‍സില്‍വാനിയയിലെ ഷാങ്ക്സ്വില്ലിലും പ്രത്യേക ചടങ്ങുകള്‍ നടക്കും.
ചടങ്ങുകളില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ബില്‍ ക്ലിന്റന്‍, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് എന്നിവര്‍ പങ്കെടുക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെന്റഗണിലെ അനുസ്മരണ ചടങ്ങിലാണ് സംസാരിക്കുക.
അമേരിക്കയിലെ 2,977 ഓളം നിരപരാധികളുടെ ജീവനെടുത്ത ദുരന്തത്തിന് പിന്നില്‍ അല്‍ ഖ്വയ്ദ ഭീകര സംഘടനയായിരുന്നു. ആക്രമണം നടത്തിയ 19 ഭീകരരും അന്ന് കൊല്ലപ്പെട്ടു. അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ 2011-ല്‍ യു.എസ് സൈന്യം വധിച്ചിരുന്നു. ഈ ഗൂഢാലോചനയുടെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഖാലിദ് ശൈഖ് മുഹമ്മദ് നിലവില്‍ ഗ്വാണ്ടനാമോ ബേ തടവറയിലാണ്. നീണ്ട ഇരുപത് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷം, ഇയാളുടെ വിചാരണ 2028 ജൂണില്‍ ആരംഭിക്കാന്‍ യു.എസ് മിലിട്ടറി കോടതി ഉത്തരവിട്ടിട്ടുണ്ട്.
യു.എസ് പൗരന്മാര്‍ക്ക് പുറമെ ബ്രിട്ടന്‍, ജര്‍മ്മനി, അയര്‍ലന്‍ഡ് തുടങ്ങി അറുപതോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 372 ഓളം ആളുകളും അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് ബ്രിട്ടനില്‍ നിന്നാണ് (67 പേര്‍). വേള്‍ഡ് ട്രേഡ് സെന്ററിലെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കാന്റര്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന സാമ്പത്തിക സ്ഥാപനത്തിലെ 658 ജീവനക്കാരാണ് ഒറ്റദിവസം കൊണ്ട് ഇല്ലാതായത്. ഒരു സ്ഥാപനത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ജീവനഹാനിയായിരുന്നു ഇത്.
വര്‍ഷങ്ങള്‍ 25 കഴിഞ്ഞിട്ടും, ആഗോള രാഷ്ട്രീയത്തെയും അമേരിക്കന്‍ ജനതയുടെ സുരക്ഷാ കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച ആ ദുരന്തദിനം മായാത്ത മുറിവായി ലോകമനസ്സില്‍ നിലനില്‍ക്കുന്നു.