കൊച്ചി
സിനിമ, സംഗീത മേഖലകളിൽ ഒട്ടനവധി ആളുകളുടെ സർഗാത്മക അധ്വാനം അടങ്ങിയിട്ടുണ്ടെന്നും സാങ്കേതികവിദ്യയുടെ വളർച്ചയോടെ മറ്റുള്ളവരുടെ സൃഷ്ടികൾ അനുകരിക്കാനും പകർപ്പവകാശം (Copyright) ലംഘിക്കാനുമുള്ള പ്രവണത വർദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു .
കേരള ജുഡീഷ്യൽ അക്കാദമിയും നുവാല്‍സും സംയുക്തമായി സെപ്റ്റംബർ 13 വരെ നടത്തുന്ന സെമിനാർ ‘മ്യൂസിക്, സിനിമ ആന്‍ഡ് ലോ : എക്സ്പ്ലോറിങ് ദ ഇന്റര്‍സെക്ഷന്‍സ് ഓഫ് ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് ലോ' എറണാകുളം ബോൾഗാട്ടി പാലസ് ആന്‍ഡ് ഐലൻഡ് റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോടികളുടെ നിക്ഷേപത്തിലും കഠിനാധ്വാനത്തിലും നിർമ്മിക്കപ്പെടുന്ന സിനിമകളെ പൈറസി വൻതോതിൽ ബാധിക്കുന്നുണ്ട്.ഇതിനെതിരെ ശക്തമായ നിയമപരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സിനിമാ വ്യവസായത്തെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരണം.
കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് സംഗീതവും ചിത്രങ്ങളും ദൃശ്യങ്ങളും നിർമ്മിക്കപ്പെടുന്ന കാലഘട്ടത്തിൽ ഡിജിറ്റൽ വ്യാജപ്രചാരണങ്ങളും (Deepfakes) സുരക്ഷാ ഭീഷണികളും ഉയർത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രമുഖരുടെ വ്യാജ ദൃശ്യങ്ങൾ പോലും എ.ഐ വഴി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ പുതിയ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നിയമ ചട്ടക്കൂടുകളിൽ (Legal Framework) കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
സാമ്പത്തികമായും സാമൂഹികമായും രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന സമയത്തും കല നമുക്ക് അതിൽനിന്നെല്ലാം വിടുതൽ തരുന്നതോടൊപ്പം എല്ലാം മറന്ന് ആസ്വദിക്കാനും സാധിക്കുന്നു. കലയും കലാകാരൻമാരും ദൈവത്തിൻ്റെ വരദാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് വി. മോഹന മുഖ്യാതിഥിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ സന്നിഹിതനായിരുന്നു.
നിയമം, സംഗീതം, സിനിമ എന്നിവ വ്യത്യസ്ത മേഖലകളാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഇവ മൂന്നും മനുഷ്യന്റെ പെരുമാറ്റവുമായും വികാരങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ
പറഞ്ഞു.
കല മനുഷ്യാനുഭവങ്ങളെ ആവിഷ്കരിക്കുമ്പോൾ, നിയമം അവയെ ക്രമീകരിക്കാനും സംരക്ഷിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗീതം ഏറ്റവും ഉന്നതമായ കലയാണെന്നും അത് ആഴത്തിൽ മനസ്സിലാക്കുന്നവർക്ക് അതൊരു ആരാധനയാണെന്നുമുള്ള" സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സ്മരിച്ച ചീഫ് ജസ്റ്റിസ്, സംഘർഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞ ആധുനിക ലോകത്ത് സംഗീതത്തിന് മനസ്സിന് ശാന്തത നൽകാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.
സംഗീതം കേവലം ശബ്ദമോ സിനിമ ചലിക്കുന്ന ദൃശ്യങ്ങളോ മാത്രമല്ലെന്നും, സമൂഹത്തിന്റെ ഓർമ്മകളും പ്രതിഷേധങ്ങളും ഭാഷയും സ്വത്വവുമെല്ലാം ഉൾക്കൊള്ളുന്ന സാംസ്കാരിക അടയാളങ്ങളാണെന്നും പറഞ്ഞു. പരിപാടിക്ക് പൂർണ്ണ പിന്തുണ നൽകിയ മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, സാംസ്കാരിക വകുപ്പ് എന്നിവർക്കും കേരള സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
കേരള ഹൈക്കോടതി ജഡ്ജിയും കേരള ജുഡീഷ്യൽ അക്കാദമി ബോർഡ് ഓഫ് ഗവർണേഴ്സ് പ്രസിഡന്റുമായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ പ്രമേയാധിഷ്ഠിത പ്രഭാഷണം നടത്തി. നുവാല്‍സ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി, കേരള ജുഡീഷ്യൽ അകാദമി ഡയറക്ടർ കെ എൻ സുജിത്, കേരള ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരും കേരള ജുഡീഷ്യൽ അക്കാദമി ബോർഡ് ഓഫ് ഗവർണേഴ്സ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സംഗീതം, സിനിമ, പകർപ്പവകാശം, നിര്‍മിതബുദ്ധി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സർഗാത്മക അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ സമകാലിക നിയമപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കേരള കലാമണ്ഡലത്തിൻ്റെ “നവരസ” ശാസ്ത്രീയ നൃത്താവതരണവും കൊല്‍ക്കത്ത ഐടിസി സംഗീത് റിസര്‍ച്ച് അക്കാദമിയുമായി സഹകരിച്ചുള്ള സംഗീതപരിപാടിയും, നങ്ങ്യാർകൂത്ത് ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും ആദ്യ ദിനത്തിൽ അവതരിപ്പിച്ചു.
സംഗീതത്തിലെ പകർപ്പവകാശം, സംഗീത കരാറുകൾ, നിര്‍മ്മിത ബുദ്ധിയും സാങ്കേതികവിദ്യയും വാണിജ്യ സംഗീതമേഖലയിൽ സൃഷ്ടിക്കുന്ന നിയമപ്രശ്നങ്ങൾ, സൗണ്ട് റെക്കോർഡിങ്ങുകളിലെ പകർപ്പവകാശം, സിനിമാ കരാറുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നൃത്തസംവിധാനത്തിലെ പകർപ്പവകാശം തുടങ്ങിയ വിഷയങ്ങൾ വിവിധ അക്കാദമിക സെഷനുകളിൽ ചർച്ച ചെയ്യും. സുപ്രീം കോടതി, വിവിധ ഹൈക്കോടതികൾ എന്നിവിടങ്ങളിലെ ജഡ്ജിമാർക്കൊപ്പം മുതിർന്ന അഭിഭാഷകർ, നിയമപണ്ഡിതർ, ചലച്ചിത്ര സംവിധായകർ, കലാകാരൻമാർ തുടങ്ങിയവർ സെഷനുകളിൽ പങ്കെടുക്കും.
Related News