ന്യൂദല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനം വലിയ ആഗോള ശ്രദ്ധ നേടി. ഫലസ്തീന് ഉറച്ച പിന്തുണ നല്‍കിയ പ്രസ്താവന ഇസ്രായിലിനെ പേരെടുത്ത് വിമര്‍ശിക്കാന്‍ ധൈര്യം കാട്ടി. ഏകപക്ഷീയമായ അമേരിക്കന്‍ ഉപരോധങ്ങള്‍, പ്രാദേശിക കറന്‍സികളിലെ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധേയമായ നിലപാടുകളാണ് ന്യൂഡല്‍ഹി പ്രഖ്യാപനം സ്വീകരിച്ചത്. കടുത്ത ഭാഷയിലുള്ള ചില നിര്‍ദേശങ്ങളെ പ്രായോഗികവും സമവായാധിഷ്ഠിതവുമായ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നതില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ മിടുക്ക് കാണിച്ചുവെന്നാണ് വിലയിരുത്തല്‍.
ഗാസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു. ഫലസ്തീനികളെ ഗാസയില്‍നിന്ന് നിര്‍ബന്ധിതമായി മാറ്റുന്നതിനെയും അധിനിവേശം ദീര്‍ഘിപ്പിക്കുന്ന നടപടികളെയും എതിര്‍ത്തു. ഫലസ്തീന്റെ സ്വയംനിര്‍ണയാവകാശവും മടങ്ങാനുള്ള അവകാശവും അംഗീകരിച്ച പ്രഖ്യാപനം, ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്റെ പൂര്‍ണ അംഗത്വത്തിനുള്ള പിന്തുണയും ആവര്‍ത്തിച്ചു.
1967ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേം തലസ്ഥാനമായ സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്ന ദ്വിരാഷ്ട്ര പരിഹാരമാണ് സ്ഥിരമായ പരിഹാരമെന്നും ബ്രിക്‌സ് വ്യക്തമാക്കി. ഗാസയിലെ സാധാരണക്കാര്‍ക്കും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെയും അന്താരാഷ്ട്ര മാനുഷിക നിയമലംഘനങ്ങളെയും പ്രഖ്യാപനം ശക്തമായി വിമര്‍ശിച്ചു. ലെബനനിലെ ഇസ്രയേല്‍ സാന്നിധ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങളെയും നടപടികളെയും നിയമവിരുദ്ധമായ നടപടികളായാണ് ബ്രിക്‌സ് പ്രഖ്യാപനം വിശേഷിപ്പിച്ചത്. ഇറാനും റഷ്യയ്ക്കുമെതിരായ അമേരിക്കന്‍ ഉപരോധങ്ങളെയാണ് പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. എന്നാല്‍ പ്രഖ്യാപനത്തില്‍ അമേരിക്കയെ പേരെടുത്ത് ആക്രമിക്കുന്ന തരത്തിലുള്ള ഭാഷ ഒഴിവാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ബ്രിക്‌സിനെ അമേരിക്ക വിരുദ്ധ രാഷ്ട്രീയ സഖ്യമാക്കാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യ അകലം പാലിച്ചു. ബ്രിക്‌സ് ആരെയും എതിര്‍ക്കാനുള്ള കൂട്ടായ്മയല്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്.
പൊതു ബ്രിക്‌സ് കറന്‍സി എന്ന ആശയം പ്രഖ്യാപനത്തില്‍ അംഗീകരിച്ചിട്ടില്ല. പകരം അംഗരാജ്യങ്ങളുടെ പ്രാദേശിക കറന്‍സികളില്‍ വ്യാപാരവും നിക്ഷേപവും സാധ്യമാക്കാനും അതിര്‍ത്തി കടന്നുള്ള പേയ്‌മെന്റ് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനുമാണ് തീരുമാനം. ഇന്ത്യയും പൊതു ബ്രിക്‌സ് കറന്‍സിയെ പിന്തുണച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡോളറിലുള്ള അമിത ആശ്രിതത്വം കുറയ്ക്കാനുള്ള ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ നീക്കമായാണ് ഇതിനെ കാണേണ്ടത്.
സമീപകാലത്തെ അമിതമായ ഇസ്രായില്‍ പിന്തുണയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്നോട്ടു പോക്കായാണ് സംയുക്ത പ്രസ്താവന വിലയിരുത്തപ്പെടുന്നത്. 2026 ഫെബ്രുവരിയിലെ ഇന്ത്യ-ഇസ്രയേല്‍ സംയുക്ത പ്രസ്താവന ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും പരമ്പരാഗതമായ ഇന്ത്യയുടെ നിലപാടുകളല്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇസ്രയേലിന്റെ നടപടികളെ വിമര്‍ശിക്കുന്ന കൂട്ടായ പ്രഖ്യാപനത്തില്‍ ഇന്ത്യ ഒപ്പുവച്ചത് ്അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായി.
വ്യത്യസ്ത താല്‍പര്യങ്ങളുള്ള ബ്രിക്‌സ് രാജ്യങ്ങളെ ഒരേ പ്രഖ്യാപനത്തിലേക്ക് എത്തിച്ചതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇറാനും യുഎഇയും തമ്മിലുള്ള ഭിന്നത, റഷ്യ-പാശ്ചാത്യ സംഘര്‍ഷം, ചൈന-അമേരിക്ക മത്സരം എന്നിവയ്ക്കിടയിലും 140 ഖണ്ഡികകളുള്ള പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.
Related News