ദുബായ്: ശ്രീലങ്കയെ 72 റൺസിന് തകർത്ത് റെക്കോർഡായ എട്ടാം തവണ ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യൻ പുരുഷ ടീം ചെയ്തതു പോലെ പാക്കിസ്ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി മുഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. ഹർമൻപ്രീത് കൗറും സംഘവും ചാമ്പ്യന്മാർക്കുള്ള മെഡലുകളും സ്വീകരിച്ചില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയും കൂടിയായ മുഹ്‌സിൻ നഖ്‌വി റണ്ണേഴ്‌സ്അപ് ശ്രീലങ്കയുടെ കളിക്കാർക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. ഇന്ത്യൻ കളിക്കാരെ കാത്ത് 50 മിനിറ്റോളം നിന്ന ശേഷം ട്രോഫിയും മെഡലും വിതരണം ചെയ്യാതെ ചടങ്ങ് അവസാനിപ്പിച്ചു. ഈ സമയത്ത് ഇന്ത്യൻ ടീം സ്വന്തമായി മെഡൽ വിതരണച്ചടങ്ങ് സംഘടിപ്പിച്ചു. ബെസ്റ്റ് ഫീൽഡറായി നന്ദിനി ശർമക്ക് ഫീൽഡിംഗ് കോച്ച് ശുഭദീപ് ഘോഷ് മെഡൽ സമ്മാനിച്ചു. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സെക്രട്ടറി ദേവജിത് സൈകിയയും സന്നിഹിതരായിരുന്നു.
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാകിസ്താൻ ആഭ്യന്തരമന്ത്രിയുമായ മുഹ്‌സിൻ നഖ്‌വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങേണ്ട സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇന്ത്യൻ താരങ്ങൾ. ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ 184 റൺസാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 112 റൺസിൽ പുറത്താക്കി 72 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഇതോടെ വനിതാ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ കിരീടനേട്ടം എട്ടായി.
മത്സരത്തിന് ശേഷമുള്ള പുരസ്‌കാരദാനച്ചടങ്ങ് പതിവിൽനിന്ന് വ്യത്യസ്തമായി 50 മിനിറ്റോളം ് വൈകി. നഖ്‌വി വേദിയിൽ സന്നിഹിതനായിരുന്നെങ്കിലും റണ്ണറപ്പായ ശ്രീലങ്കൻ ടീമിന് മെഡലുകൾ നൽകിയതിന് പിന്നാലെ ചടങ്ങ് പൊടുന്നനെ അവസാനിച്ചു. ഇന്ത്യൻ താരങ്ങൾ മെഡലുകളോ ട്രോഫിയോ സ്വീകരിക്കാൻ വേദിയിലെത്തിയില്ല.
കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് കിരീടം നേടിയ ഇന്ത്യൻ ടീം നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇന്ത്യപാകിസ്താൻ ബന്ധത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബി.സി.സി.ഐ സ്വീകരിച്ച നിലപാടിന്റെ ഭാഗമായിരുന്നു അന്നത്തെ തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഇത്തവണയും അതേ നിലപാടാണ് ബി.സി.സി.ഐ പിന്തുടർന്നതെന്ന് ഇന്ത്യൻ വനിതാ ടീം പരിശീലകൻ അമോൽ മുജുംദാർ പറഞ്ഞു. 'ബി.സി.സി.ഐ എടുത്ത നിലപാടിനൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഞങ്ങളെ സംബന്ധിച്ച് ടൂർണമെന്റ് അവസാനിച്ചു. ഞങ്ങളാണ് ചാമ്പ്യന്മാർ,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2025 മേയ് മുതൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും താരങ്ങളും പ്രതിനിധികളും തമ്മിലുള്ള ഹസ്തദാനം ഉൾപ്പെടെയുള്ള ഔപചാരിക ഇടപെടലുകൾ ഒഴിവാക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ വർഷം പുരുഷ ടീം സ്വീകരിച്ച നിലപാട് ഇത്തവണ വനിതാ ടീമും ആവർത്തിച്ചു.
സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് നേടിയ 129 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടത്. ഇരുവരും അർധസെഞ്ചുറികൾ നേടി. ദുബായിലെ വേഗം കുറഞ്ഞ പിച്ചിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഓപ്പണർമാരെ ഹർമൻപ്രീത് പ്രത്യേകം പ്രശംസിച്ചു.
Related News