വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷാ ചുമതലയില്‍ യു.എസിന് സ്ഥിരമായ പങ്കാളിത്തം ഉറപ്പാക്കുന്ന കരാറിലെത്തിയതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ഉള്‍പ്പെട്ട ധാരണയിലൂടെ ഗ്രീന്‍ലാന്‍ഡില്‍ യു.എസിന് സൈനിക സാന്നിധ്യം വിപുലീകരിക്കാനും എതിര്‍ രാജ്യങ്ങളുടെ സൈനിക സാന്നിധ്യവും തന്ത്രപ്രധാന നിക്ഷേപങ്ങളും നിയന്ത്രിക്കാനും അവസരം ലഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കരാറിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷയിലും മറ്റ് ആവശ്യങ്ങളിലും യു.എസിന് 'സ്ഥിരമായ നിയന്ത്രണം' ലഭിക്കുമെന്നും, ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. അമേരിക്കയ്ക്ക് അധിക ചെലവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡില്‍ യു.എസിന്റെ സൈനിക സാന്നിധ്യം ഉടന്‍ വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു.
റഷ്യയോ ചൈനയോ ഉള്‍പ്പെടെയുള്ള യു.എസ്. എതിരാളികള്‍ക്ക് ഗ്രീന്‍ലാന്‍ഡില്‍ സൈനിക താവളം സ്ഥാപിക്കാനോ സൈനിക സാന്നിധ്യം നിലനിര്‍ത്താനോ തന്ത്രപ്രധാന നിക്ഷേപങ്ങള്‍ നടത്താനോ യു.എസ്. അനുമതിയില്ലാതെ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രവും ആര്‍ട്ടിക് മേഖലയിലെ വര്‍ധിച്ചുവരുന്ന സൈനികവാണിജ്യ പ്രാധാന്യവുമാണ് അമേരിക്കയുടെ താല്‍പര്യത്തിന് പിന്നില്‍.
അതേസമയം, കരാര്‍ ഗ്രീന്‍ലാന്‍ഡിന്റെയും ഡെന്മാര്‍ക്കിന്റെയും പരമാധികാരത്തെ അംഗീകരിക്കുന്നതാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ വ്യക്തമാക്കി. ആര്‍ട്ടിക്, വടക്കന്‍ അറ്റ്‌ലാന്റിക് മേഖലകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രീന്‍ലാന്‍ഡ് ജനതയുടെ സ്വയംനിര്‍ണയാവകാശവും ഡെന്മാര്‍ക്കിന്റെ അഖണ്ഡതയും കരാര്‍ അംഗീകരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. കരാര്‍ പ്രാബല്യത്തില്‍ വരാന്‍ ആവശ്യമായ പാര്‍ലമെന്ററി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കരാര്‍ ഗ്രീന്‍ലാന്‍ഡിന്റെയും ഡെന്മാര്‍ക്കിന്റെയും അമേരിക്കയുടെയും സുരക്ഷ ശക്തിപ്പെടുത്തുമെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്‌ഫ്രെഡറിക് നീല്‍സനും പ്രതികരിച്ചു. എന്നാല്‍ കരാറിന്റെ കൃത്യമായ വ്യവസ്ഥകള്‍ ഇപ്പോഴും വ്യക്തമല്ല.
ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന ട്രംപിന്റെ ആവശ്യം മാസങ്ങളായി അമേരിക്കയും ഡെന്മാര്‍ക്കും തമ്മില്‍ നയതന്ത്ര സംഘര്‍ഷത്തിന് കാരണമായിരുന്നു. സൈനിക ശക്തി ഉപയോഗിച്ചുപോലും ദ്വീപ് കൈവശപ്പെടുത്താമെന്ന ട്രംപിന്റെ മുന്‍ പ്രസ്താവനകള്‍ ഡെന്മാര്‍ക്കിലും നാറ്റോ സഖ്യരാജ്യങ്ങളിലും കടുത്ത ആശങ്ക ഉയര്‍ത്തിയിരുന്നു. പുതിയ ധാരണ, ഗ്രീന്‍ലാന്‍ഡ് അമേരിക്കന്‍ അധീനതയിലാക്കണമെന്ന ആവശ്യത്തിന് പകരം സുരക്ഷാ സഹകരണത്തിലേക്കുള്ള വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, കരാറിന്റെ അന്തിമ വ്യവസ്ഥകള്‍ പുറത്തുവരുന്നതുവരെ യു.എസിന് ലഭിക്കുന്ന യഥാര്‍ഥ അധികാരത്തിന്റെ വ്യാപ്തി വ്യക്തമല്ല.
Related News