ന്യൂദല്‍ഹി: ഇന്ത്യ നേരിടുന്ന യഥാര്‍ഥ അപകടം കമ്യൂണിസമല്ലെന്നും ഹിന്ദു വലതുപക്ഷ വര്‍ഗീയതയാണെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന പരാമര്‍ശവുമായി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ന്യൂദല്‍ഹിയിലെ ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മൂന്നാമത് എ.ജി. നൂറാനി അനുസ്മരണ പ്രഭാഷണത്തിലാണ് നെഹ്‌റുവിന്റെതായി ഉദ്ധരിക്കപ്പെടുന്ന നിരീക്ഷണം ഹാമിദ് അന്‍സാരി ഓര്‍മിപ്പിച്ചത്.
ഭരണഘടനാ വിദഗ്ധനും എഴുത്തുകാരനുമായിരുന്ന അബ്ദുല്‍ ഗഫൂര്‍ നൂറാനിയുടെ ജീവിതവും രചനകളും അനുസ്മരിച്ചായിരുന്നു പരിപാടി. നൂറാനിയുടെ 2019ല്‍ പ്രസിദ്ധീകരിച്ച ദ ആര്‍.എസ്.എസ് ദ മെനയ്‌സ് ടു ഇന്ത്യ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പരാമര്‍ശിക്കുന്ന നെഹ്‌റുവിന്റെ നിരീക്ഷണമാണ് അന്‍സാരി ഉദ്ധരിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നെഹ്‌റു നടത്തിയതായി പറയുന്ന ഈ പരാമര്‍ശം അന്നത്തെ വിദേശകാര്യ സെക്രട്ടറി ജഗത് സിങ് ഗുണ്ടേവിയ രേഖപ്പെടുത്തിയതായും നൂറാനി പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അന്‍സാരി പറഞ്ഞു.
'ഇന്ത്യയ്ക്ക് യഥാര്‍ഥ അപകടം കമ്യൂണിസമല്ല, ഹിന്ദു വലതുപക്ഷ വര്‍ഗീയതയാണ്' എന്നായിരുന്നു നെഹ്‌റുവിന്റെ മുന്നറിയിപ്പെന്ന് അന്‍സാരി പറഞ്ഞു. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയസാമൂഹിക പ്രവണതകളുടെ പശ്ചാത്തലത്തിലും ഈ നിരീക്ഷണത്തിന് പ്രസക്തിയുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
പൗര ദേശീയതയില്‍നിന്ന് സാംസ്‌കാരിക ദേശീയതയിലേക്കുള്ള മാറ്റം സംബന്ധിച്ച നൂറാനിയുടെ വിമര്‍ശനവും അന്‍സാരി ചൂണ്ടിക്കാട്ടി. അടുത്തകാലത്തായി പൗര ദേശീയതയുടെ സ്ഥാപിതമായ ആശയത്തെ ചോദ്യം ചെയ്യുന്ന പ്രവണതകള്‍ ഉയര്‍ന്നുവരുന്നതായും, സാംസ്‌കാരിക ദേശീയതയുടെ പുതിയൊരു സങ്കല്‍പ്പം അതിനു പകരം മുന്നോട്ടുവയ്ക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ മതപരമായ ഭൂരിപക്ഷമായി അവതരിപ്പിച്ച് രാഷ്ട്രീയ അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നതായും അന്‍സാരി ആരോപിച്ചു.
അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ രംഗത്തു വന്നു. അന്‍സാരിയുടെ പരാമര്‍ശങ്ങളെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) വക്താവ് സുരേന്ദ്ര ജെയിന്‍ വിമര്‍ശിച്ചു. ഹിന്ദുക്കളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രസ്താവന രാജ്യത്തിന്റെ പാരമ്പര്യങ്ങളെ അപമാനിക്കുന്നതാണെന്നായിരുന്നു ജെയിന്റെ പ്രതികരണം. ഇന്ത്യയില്‍ വലിയ തോതില്‍ വിവിധ മതവിഭാഗങ്ങള്‍ സഹവസിക്കുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെഹ്‌റുവിന്റെ പഴയ നിരീക്ഷണം ഉദ്ധരിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ 'ഹിന്ദുവിരുദ്ധ രാഷ്ട്രീയം' വീണ്ടും ചര്‍ച്ചയാകുകയാണെന്നായിരുന്നു ബി.ജെ.പി.യുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ മുന്‍കാല പ്രസ്താവനകളും ബി.ജെ.പി. ഇതോടൊപ്പം പരാമര്‍ശിച്ചു. വിഘടനവാദത്തെക്കുറിച്ച് അന്‍സാരി എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു.
മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനെയും വര്‍ഗീയ രാഷ്ട്രീയത്തെയും ശക്തമായി വിമര്‍ശിച്ച നൂറാനി അനുസ്മരണച്ചടങ്ങില്‍ പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി. വിവിധ മതവിഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ ഒരുമിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയാണ് അന്നും അദ്ദേഹം ഊന്നിപ്പറഞ്ഞതെന്ന് അവര്‍ വിശദീകരിച്ചു.
Related News