l o a d i n g

ഇന്ത്യ

*കരൂരില്‍ സംഭവിച്ചത് ഇതാണ്, ചോദ്യചിഹ്നമായി വിജയ് യുടെ രാഷ്ട്രീയ ഭാവി*

Thumbnail


കരൂര്‍: തമിഴ്നാട്ടിലെ ചരിത്രപ്രധാനമായ കരൂര്‍ നഗരം ഇപ്പോള്‍ രോഷത്തിലും ദുഃഖത്തിലുമാണ്. സിനിമാ താരത്തില്‍ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ വിജയ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വന്‍ ദുരന്തത്തില്‍ കലാശിച്ചതോടെയാണ് ഈ അവസ്ഥ. തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. മരിച്ചവരില്‍ 10 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു.

വിജയിയുടെ പ്രചാരണ വാഹനം അടച്ചിട്ട നിലയിലായിരുന്നത്, സമീപ പട്ടണമായ നാമക്കലില്‍ നിന്ന് നൂറുകണക്കിന് ആരാധകര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നത്, സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ അറിയിപ്പുകള്‍, കൂടാതെ ജനക്കൂട്ടത്തിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണത് തുടങ്ങിയ അബദ്ധങ്ങളുടെ പരമ്പരയാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്. വെറും 10 മിനിറ്റിനുള്ളില്‍ പരിഭ്രാന്തി തിക്കിലും തിരക്കിലും കലാശിച്ചു.

ദുരന്തത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് പോയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രാത്രി തന്നെ കരൂരിലെത്തി ദുരിതബാധിതരെ സന്ദര്‍ശിക്കുകയും 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ഞായറാഴ്ച രാവിലെ ചെന്നൈയിലേക്ക് മടങ്ങി. 30 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

വിജയിയുടെ നാമക്കല്‍ റാലി 3.30-ന് അവസാനിച്ചതിന് പിന്നാലെ നൂറുകണക്കിന് അനുയായികള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ പിന്തുടരാന്‍ തുടങ്ങിയതായി ദൃക്സാക്ഷികളും പോലീസ് ഉദ്യോഗസ്ഥരും വിജയിയുടെ അടുത്ത സഹായികളും ഉള്‍പ്പെടെ ഒന്നിലധികം വൃത്തങ്ങള്‍ പറയുന്നു. പ്രചാരണ വാഹനത്തിന്റെ കറുത്ത സ്ലൈഡിങ് ഗ്ലാസ്സ് പൊതുജനങ്ങളുടെ കണ്ണില്‍പ്പെടാതിരിക്കാനും ആളുകള്‍ പിന്തുടരുന്നത് ഒഴിവാക്കാനുമായി അടച്ചിട്ടെങ്കിലും ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. മുഖം ഒരു നോക്ക് കാണാന്‍ കഴിയാതെ വന്നതോടെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ താരത്തെ പിന്തുടരാന്‍ തുടങ്ങി.

'കരൂരില്‍ നേരത്തെ തന്നെ വലിയ ജനക്കൂട്ടമുണ്ടായിരുന്നതിനാല്‍, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് വാഹനത്തെ പിന്തുടരരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. അദ്ദേഹം വൈകി, ഏകദേശം 7 മണിയോടെയാണ് എത്തിയതെങ്കിലും ആളുകള്‍ രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നു. നാമക്കലില്‍നിന്ന് പിന്തുടര്‍ന്ന ജനക്കൂട്ടം കൂടി കരൂരിലെത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. കൃത്യമായ ക്രമീകരണങ്ങളുടെ കുറവാണ് ദുരന്തത്തിന് വഴിവെച്ചത്,' വിജയുടെ ഔട്ട്സ്റ്റേഷന്‍ പ്രചാരണങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതന്‍ പറഞ്ഞു.

കരൂരില്‍ വിജയ് പ്രസംഗം തുടങ്ങിയ ഉടന്‍ തന്നെ തിക്കിലും തിരക്കിലും പെട്ട് അപകടം സംഭവിച്ചു. 10 മിനിറ്റിനുള്ളിലാണ് എല്ലാം നടന്നതെന്ന് വിവിധ വൃത്തങ്ങള്‍ പറയുന്നു. മരക്കൊമ്പിലിരുന്ന ഡസനിലധികം ആളുകളുമായി ആ കൊമ്പ് ജനക്കൂട്ടത്തിന് മുകളിലേക്ക് ഒടിഞ്ഞു വീണത് സ്ഥിതി കൂടുതല്‍ വഷളാക്കി. 'ഇത്രയും മാരകമായ അപകടത്തിന് കാരണമായ ഒരു ഘടകം അതാണ്,' ദുരന്തസ്ഥലം സന്ദര്‍ശിച്ച ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചൂടും തിരക്കും കാരണം ആളുകള്‍ക്ക് ശ്വാസം മുട്ടിയപ്പോള്‍, വിജയ് പ്രസംഗം നിര്‍ത്തി ജനക്കൂട്ടത്തിന് നേരെ കുപ്പിവെള്ളം എറിയാന്‍ ശ്രമിച്ചതായി ചില വീഡിയോകളില്‍ കാണാം. എന്നാല്‍ നിലവിളികള്‍ക്കും പരിഭ്രാന്തികള്‍ക്കുമിടയിലും, സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വിജയ് പ്രസംഗം തുടര്‍ന്നു.

വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) കരൂരിലെ പരിപാടിക്ക് അനുമതി തേടിയപ്പോള്‍ 10,000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മുന്‍കാല റാലികള്‍ കണക്കിലെടുത്ത് 500 പോലീസുകാരെ വിന്യസിച്ചിരുന്നുവെന്ന് ഡി.ജി.പി ജി. വെങ്കടരാമന്‍ പറഞ്ഞു. ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് അനുമതി തേടിയതെങ്കിലും, വിജയ് ഉച്ചയ്ക്ക് എത്തുമെന്ന് ടി.വി.കെ അംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ തന്നെ ജനങ്ങള്‍ തടിച്ചുകൂടി. വിജയ് എത്തിയത് രാത്രി 7.10-ന് മാത്രമായിരുന്നു.

ടി.വി.കെ ആവശ്യപ്പെട്ട ഫാമേഴ്‌സ് മാര്‍ക്കറ്റും ലൈറ്റ്ഹൗസ് റൗണ്ട് എബൗട്ടും അനുവദിച്ച വെളിച്ചാമിപുരം ഗ്രൗണ്ടിനെ അപേക്ഷിച്ച് വളരെ ഇടുങ്ങിയതായിരുന്നു എന്നും ഡിജിപി പറഞ്ഞു. പ്രസംഗം തുടങ്ങിയപ്പോള്‍ വിജയ് മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതിന് പോലീസിന് നന്ദി പറയുകയും ചെയ്തിരുന്നു.

ദുരന്തത്തിന് ശേഷം വിജയ് സ്ഥലത്ത് നിന്ന് പോയെന്ന ധാരണയാണ് നാട്ടുകാരുടെ രോഷം വര്‍ധിപ്പിച്ചത്. തിക്കിലും തിരക്കിലും പെട്ട ഉടന്‍ തന്നെ അദ്ദേഹം കരൂര്‍ വിട്ട് തിരുച്ചിയില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയിലെ തന്റെ വസതിയില്‍ അര്‍ദ്ധരാത്രിക്ക് ശേഷം എത്തി. മാധ്യമങ്ങളെ കാണാന്‍ തയാറായില്ല. ക്യാമറകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.

വിജയിയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന്, 'രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചോദ്യങ്ങള്‍ക്ക്' താന്‍ മറുപടി പറയില്ലെന്ന് സ്റ്റാലിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കകം നിയമിച്ച ഏകാംഗ അന്വേഷണ കമ്മീഷനായ അരുണ ജഗദീശന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയിയെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വിജയിയുടെ അറസ്റ്റ് അദ്ദേഹത്തിന് സഹതാപം നേടിക്കൊടുക്കാന്‍ സഹായിക്കുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തിടുക്കപ്പെട്ടുള്ള നീക്കത്തിന് പകരം കോടതി സ്വമേധയാ കേസെടുക്കുന്നതിനായി തിങ്കളാഴ്ച വരെ കാത്തിരിക്കുകയും തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.
കരൂരിലേക്ക് വീണ്ടും പോകാന്‍ വിജയ് അനുമതി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടി തുക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസധനവും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും വിജയ് യുടെ രാഷ്ട്രീയഭാവിക്ക് കനത്ത ആഘാതമേല്‍പിച്ചിരിക്കുകയാണ് അവിചാരിതമായുണ്ടായ ഈ സംഭവം.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026