ദോഹ: ഖത്തര്‍ സമുദ്രപരിധിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഏഴുപേരും മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവുമാണ് തിരച്ചില്‍ ദൗത്യം പൂര്‍ത്തിയായതായും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും വീരമൃത്യു വരിച്ചതായും അറിയിച്ചത്.
ഖത്തര്‍ സായുധ സേനയിലെയും തുര്‍ക്കിഷ് സൈന്യത്തിലെയും ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. ഖത്തര്‍ സായുധ സേന ക്യാപ്റ്റന്‍ (പൈലറ്റ്) മുബാറക് സേലം ദുവൈജ് അല്‍ മാരി, ക്യാപ്റ്റന്‍ (പൈലറ്റ്) സഈദ് നാസര്‍ സമേഖ്, സര്‍ജന്റ് ഫഹദ് ഹാദി ഗാനിം അല്‍ ഖയാരിന്‍, വാറന്റ് ഓഫീസര്‍ മുഹമ്മദ് മാഹര്‍ മുഹമ്മദ്, ഖത്തര്‍-തുര്‍ക്കി സംയുക്ത സേന മേജര്‍ സിനാന്‍ തഷ്‌ക്തികിന്‍, സാങ്കേതിക വിദഗ്ധര്‍ തുര്‍ക്കിഷ് പ്രതിരോധ കമ്പനിയായ അസെല്‍സാനിലെ രണ്ട് ജീവനക്കാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അപകടത്തെത്തുടര്‍ന്ന് ഖത്തര്‍ സമുദ്രപരിധിയില്‍ അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് തീവ്രമായ തിരച്ചില്‍ നടത്തിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ ദൗത്യത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, പ്രത്യേക സംഘം ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തെക്കുറിച്ച് പഠിക്കാന്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയവും തുര്‍ക്കിഷ് സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സാങ്കേതിക സമിതി രൂപീകരിച്ചു. മരിച്ചവരില്‍ തുര്‍ക്കിഷ് സൈനിക ഉദ്യോഗസ്ഥനും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ടതിനാലാണ് സംയുക്ത അന്വേഷണം നടത്തുന്നത്.
തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 'ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍' (Black Box) കണ്ടെടുത്തതായാണ് സൂചന. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങളും സാങ്കേതിക തകരാറുകളും ഇതിലൂടെ വിശകലനം ചെയ്യും.
അപകടസമയത്ത് കടലിലുണ്ടായിരുന്ന കാറ്റിന്റെ വേഗതയും കാഴ്ചപരിധിയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മോശം കാലാവസ്ഥയാണോ അതോ പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് ഇതിലൂടെ വ്യക്തമാകും.
Related News