റിയാദ്: സൗദി അറേബ്യയ്ക്കും മറ്റ് പ്രാദേശിക രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് റിയാദിലെ ഇറാനിയന്‍ എംബസിയിലെ സൈനിക ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. ഇറാനിയന്‍ സൈനിക അറ്റാഷെ, അസിസ്റ്റന്റ് സൈനിക അറ്റാഷെ, മറ്റ് മൂന്ന് ജീവനക്കാര്‍ എന്നിവരെയാണ് 'പേഴ്‌സണല്‍ നോണ്‍ ഗ്രേറ്റ' (അനഭിലഷണീയ വ്യക്തികള്‍) ആയി പ്രഖ്യാപിച്ചത്. ഇവര്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.
സൗദിയുടെ പരമാധികാരം, സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, നയതന്ത്ര കാര്യാലയങ്ങള്‍, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ എന്നിവയ്ക്ക് നേരെ ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കരാറുകളുടെ ലംഘനം: ഇറാന്റെ നീക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള 'ബെയ്ജിംഗ് കരാറിനും' 2026-ലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817-നും വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അയല്‍രാജ്യങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മര്യാദകളുടെ ലംഘനമാണിതെന്നും സൗദി കുറ്റപ്പെടുത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കും മറ്റ് അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ക്കും നേരെയുള്ള ഇറാന്റെ നീക്കങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഈ പ്രകോപനം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് റിയാദ് മുന്നറിയിപ്പ് നല്‍കി. 'തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ 51-ാം അനുച്ഛേദം അനുസരിച്ചുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശം സൗദി അറേബ്യയ്ക്കുണ്ട്.' - സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Related News