ടെഹ്റാന്‍: ഇസ്രായേലിന്റെ ആണവ പദ്ധതിയുടേയും സൈനിക പ്രതിരോധത്തിന്റേയും നട്ടെല്ലായ ഡിമോണയെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പശ്ചിമേഷ്യന്‍ യുദ്ധതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നു. ഇസ്രായേല്‍ അതീവ രഹസ്യമായും സുരക്ഷിതമായും സംരക്ഷിച്ചുപോരുന്ന ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ഈ നീക്കം തെല്‍ അവീവിനുള്ള ശക്തമായ താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. മിസൈല്‍ നേരിട്ട് പതിച്ചതിനെത്തുടര്‍ന്ന് അറാദിലും ഡിമോണയിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 10 വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ളവരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന ഇസ്രായേലിന്റെ 'അയണ്‍ ഡോം' ഉള്‍പ്പെടെയുള്ള ബഹുതല പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാനിയന്‍ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. അമേരിക്കന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോടിക്കണക്കിന് ഡോളര്‍ ചിലവിട്ട് നിര്‍മ്മിച്ച ഈ സുരക്ഷാ കവചങ്ങള്‍ ഭേദ്യമല്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.
അതിര്‍ത്തികളില്‍ നിന്ന് ഏറെ അകലെ, മരുഭൂമിക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഡിമോണയെ സുരക്ഷിത താവളമായാണ് ഇസ്രായേല്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ സുരക്ഷാ സമവാക്യങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് ശത്രുവിന്റെ തന്ത്രപ്രധാനമായ ഉള്‍പ്രദേശങ്ങളില്‍ പ്രഹരിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ഇറാന്‍ തെളിയിച്ചു.
ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്കുള്ള പ്രായോഗിക മറുപടി കൂടിയാണ് ഈ ആക്രമണം. വെറും പരീക്ഷണമോ പ്രകടനമോ എന്നതിലുപരി, സജീവമായ യുദ്ധസാഹചര്യത്തില്‍ ഇറാന്റെ ആയുധശേഷി എത്രത്തോളമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
'ഡിമോണ വെറുമൊരു സൈനിക പദ്ധതിയല്ല, ഇസ്രായേലിന്റെ അധികാരത്തിന്റെ ആണിക്കല്ലാണ്. അതിന് നേരെയുണ്ടാകുന്ന ഏതൊരു നീക്കവും മേഖലയിലെ ശക്തിസന്തുലനത്തില്‍ മാറ്റം വരുത്തും.' - രാഷ്ട്രീയ നിരീക്ഷകര്‍.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാന് മേല്‍ സൈനിക സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇത് കേവലം ഒരു തിരിച്ചടിയല്ലെന്നും, തങ്ങളെ ദുര്‍ബലരായി കാണുന്ന വാഷിംഗ്ടണിനും തെല്‍ അവീവിനും നല്‍കുന്ന ബഹുതല സന്ദേശമാണെന്നും ഇറാന്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമായ തലത്തിലേക്ക് നീങ്ങാനാണ് സാധ്യത.
ഈ സായാഹ്നം ഇസ്രായേലിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന പോരാട്ടത്തിലെ 'അതിതീവ്രവും പ്രയാസകരവുമായ ഒന്നാണ്' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും ശത്രുക്കള്‍ക്ക് എല്ലാ മുന്നണികളിലും വെച്ച് ശക്തമായ മറുപടി നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന് മേലുള്ള ആക്രമണങ്ങള്‍ വരും ആഴ്ചകളില്‍ 'ശക്തമാക്കുമെന്ന്' ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. നിലവിലെ ആക്രമണങ്ങള്‍ ഇറാനിലെ ഭീകര ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുന്ന രീതിയിലേക്ക് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂഅവകാശപ്പെട്ടു.
ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെങ്കിലും മിസൈലുകളെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ സമ്മതിച്ചു. എന്തുകൊണ്ടാണ് മിസൈലുകള്‍ പ്രതിരോധ കവചം ഭേദിച്ചത് എന്നതിനെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ നീക്കം 'യുദ്ധക്കുറ്റവും' 'ശുദ്ധമായ ഭീകരതയും' ആണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റ സംഭവം അന്താരാഷ്ട്ര തലത്തില്‍ ഗൗരവമായി ഉന്നയിക്കാനാണ് ഇസ്രായേലിന്റെ തീരുമാനം.
ഡിമോണയിലെ ആണവ ഗവേഷണ കേന്ദ്രത്തിന് മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കി. റേഡിയേഷന്‍ ഭീഷണി നിലവിലില്ലെന്നും അവര്‍ അറിയിച്ചു.
ഫോട്ടോ: ഇസ്രായേലിലെ അറാദിലുള്ള ജനവാസ കെട്ടിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചപ്പോള്‍.
Related News