ടെഹ്റാന്‍: ദക്ഷിണ ഇറാന്‍ തീരത്ത് ഹോര്‍മുസ് ദ്വീപിന് സമീപം അതിക്രമിച്ചു കയറിയ അമേരിക്കയുടെ എഫ്-15 (എ15) യുദ്ധവിമാനം ഇറാനിയന്‍ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. ഞായറാഴ്ചയാണ് ഇറാന്‍ എയര്‍ ഡിഫന്‍സ് ജോയിന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
ഇറാന്റെ തെക്കന്‍ തീരപ്രദേശത്ത് അതിക്രമിച്ചു കയറിയ വിമാനത്തെ റഡാറുകള്‍ വഴി നിരീക്ഷിച്ച ശേഷം കരയില്‍ നിന്ന് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തതെന്ന് അറിയിപ്പില്‍ പറയുന്നു.
ഫെബ്രുവരി 28-ന് ഇസ്ലാമിക് വിപ്ലവ നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാനഇ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വധിക്കപ്പെട്ടതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമാണ്. ഇതിനെത്തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും ഇറാന് മേല്‍ വലിയ തോതിലുള്ള വ്യോമാക്രമണങ്ങള്‍ നടത്തിവരികയായിരുന്നു. ഇസ്രായേല്‍-അമേരിക്കന്‍ സഖ്യം ഇറാന്റെ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും നടത്തിയ ആക്രമണങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തങ്ങളുടെ നേതാക്കളുടെ വധത്തിന് പകരമായി ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളിലേക്കും മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്കും ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ശക്തമായ തിരിച്ചടി തുടരുകയാണ്. ഇതിനിടയിലാണ് അത്യാധുനികമായ എഫ്-15 വിമാനം വെടിവെച്ചിട്ടത്.
എന്നാല്‍ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. മേഖലയിലുള്ള എല്ലാ യുഎസ് വിമാനങ്ങളും സുരക്ഷിതമാണെന്നും അത്തരത്തിലുള്ള യാതൊരു നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് തങ്ങളുടെ വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നത് തുടരുമെന്നും, ഇറാനിയന്‍ ഭാഗത്തുനിന്നുള്ള ഇത്തരം അവകാശവാദങ്ങള്‍ വെറും 'പ്രചാരണം' മാത്രമാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് യുഎസ് പടക്കപ്പലുകളും വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഏതൊരു പ്രകോപനത്തെയും നേരിടാന്‍ സജ്ജമാണെന്നും വൈറ്റ് ഹൗസ് വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ പ്രതിരോധ സേനയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ വ്യോമസേനയ്ക്ക് കീഴിലുള്ള വിമാനങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ നടത്തുന്നത് മാനസിക യുദ്ധത്തിന്റെ ഭാഗമായുള്ള വ്യാജ പ്രചാരണമാണെന്നും അവര്‍ ആരോപിച്ചു.
Related News