ന്യൂഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപം കേന്ദ്രഭരണത്തെ അട്ടിമറിക്കാനായിരുന്നെന്ന് ഡല്‍ഹി പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നു. അക്രമം പെട്ടെന്നുണ്ടായ ജനരോഷമായിരുന്നില്ലെന്നും മറിച്ച് ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടിത അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നുമാണ് ഡല്‍ഹി പോലീസ് വാദിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കേസിലെ പ്രതികളായ വിദ്യാര്‍ഥി പ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.
കലാപത്തിന് പിന്നില്‍ വര്‍ഗീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത ആഴത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സി.എ.എ നിയമത്തിനെതിരായ ജനാഭിപ്രായം ആയുധമാക്കി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരെ ആക്രമണം നടത്താനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു, പകരം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഏകോപിതമായ ശ്രമമായിരുന്നുവെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. ഉത്തര്‍പ്രദേശ്, അസം, പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാനമായ സംഭവങ്ങളുടെ ആവര്‍ത്തനമായിരുന്നു ഡല്‍ഹിയില്‍ നടന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും ഗൂഢാലോചനയിലെ ബുദ്ധികേന്ദ്രം എന്നാണ് ഡല്‍ഹി പോലീസ് വിശേഷിപ്പിച്ചത്. 2 019 ഡിസംബറില്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ആദ്യകാല സംഘാടകരില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗങ്ങള്‍, ലഘുലേഖകള്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയാണ് ഇവര്‍ ജനക്കൂട്ടത്തെ അണിനിരത്തിയത്. ഇതാണ് പിന്നീട് അക്രമം അഴിച്ചുവിടാനുള്ള ഏകോപിത പദ്ധതിയായി പരിണമിച്ചതെന്നാണ് അന്വേഷണ സംഘം വാദിക്കുന്നത്.
Related News