ആലപ്പുഴ: ഓഹരി നിക്ഷേപത്തിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് പ്രവാസിയില്‍ നിന്ന് 8.08 കോടി രൂപ തട്ടിയെടുത്ത കേസില്‍ അന്തര്‍സംസ്ഥാന തട്ടിപ്പു സംഘത്തിലെ പ്രധാനി അറസ്റ്റില്‍. തമിഴ്നാട് സേലം സ്വദേശി ഭാരതിക്കണ്ണന്‍ അംഗമുത്തുവിനെയാണ് (23) ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സംഘം സേലത്തുനിന്ന് പിടികൂടിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പുകളില്‍ ഒന്നാണിത്.
ഹരിപ്പാട് സ്വദേശിയായ പ്രവാസിക്ക് ലഭിച്ച ഒരു വാട്‌സാപ്പ് കോളാണ് എട്ടു കോടിയിലധികം രൂപയുടെ നഷ്ടത്തിലേക്ക് നയിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിപ്പിച്ചു. തുക കോടികള്‍ കടന്നതോടെ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നുകയും പിന്നീട് മക്കളുടെ ഇടപെടലിലൂടെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഓട്ടോമൊബീല്‍ എന്‍ജിനീയറിങ് ബിരുദധാരികളായ ഭാരതിക്കണ്ണനും സുഹൃത്ത് ശബരീഷ് ശേഖറും ചേര്‍ന്നാണ് തട്ടിപ്പിന് കളമൊരുക്കിയത്. ഇവരുടെ സ്ഥാപനത്തിന്റെ പേരില്‍ തുടങ്ങിയ കറന്റ് അക്കൗണ്ട് വഴിയാണ് പ്രവാസിയുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്. സേലം താരാമംഗലം പോലീസിന്റെ സഹായത്തോടെയാണ് ഭാരതിക്കണ്ണനെ പിടികൂടിയത്. കൂട്ടുപ്രതി ശബരീഷ് സമാനമായ മറ്റൊരു കേസില്‍ നിലവില്‍ തിരുച്ചിറപ്പള്ളി ജയിലിലാണ്. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഭാരതിക്കണ്ണനെതിരെ കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി പത്തോളം കേസുകള്‍ നിലവിലുണ്ട്.
തമിഴ്നാട് മുതല്‍ മണിപ്പൂര്‍ വരെ നീളുന്ന 11 സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. വ്യാജ സിം കാര്‍ഡുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സംഘടിപ്പിച്ചു നല്‍കുന്ന സംഘത്തെയും സൈബര്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. പ്രതിയെ ആലപ്പുഴ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
'മൂന്ന് മാസത്തിനുള്ളില്‍ കേസിലെ ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. പ്രതികള്‍ ഉപയോഗിച്ച സമൂഹമാധ്യമങ്ങള്‍, ഐപി അഡ്രസ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.' ഏലിയാസ് പി. ജോര്‍ജ്, സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ ഏലിയാസ് പി. ജോര്‍ജ്, എസ്ഐ വി.എസ്. ശരത്ചന്ദ്രന്‍, സിപിഒമാരായ റികാസ്, ജേക്കബ് സേവ്യര്‍, മിഥുന്‍നാഥ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
ഫോട്ടോ: അറസ്റ്റിലായ ഭാരതിക്കണ്ണന്‍.
Related News