റിയാദ്: തീര്‍ത്ഥാടകര്‍ക്ക് കരാര്‍ പ്രകാരമുള്ള താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് ഉംറ കമ്പനികളെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. അംഗീകൃത കരാര്‍ പ്രോഗ്രാമുകള്‍ പാലിക്കാതെ സേവനങ്ങളില്‍ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശനിയാഴ്ച മന്ത്രാലയം ഈ നടപടി പ്രഖ്യാപിച്ചത്.
ഈ കമ്പനികള്‍ വഴി എത്തിയ തീര്‍ത്ഥാടകര്‍ക്ക് മതിയായ താമസസൗകര്യം ലഭിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രാലയം ഇടപെടുകയും ബാധിക്കപ്പെട്ട എല്ലാ തീര്‍ത്ഥാടകര്‍ക്കും അടിയന്തരമായി താമസസൗകര്യം ഉറപ്പാക്കുകയും ചെയ്തു. ഈജിപ്തില്‍നിന്നെത്തിയ നിരവധി തീര്‍ത്ഥാടകര്‍ താമസസൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായതായി മന്ത്രാലയം നിരീക്ഷിച്ചു. കരാര്‍ രേഖകളില്‍ താമസസൗകര്യം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് നടപ്പിലാക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെടുകയായിരുന്നു.
ഈജിപ്ഷ്യന്‍ വിനോദസഞ്ചാര മന്ത്രാലയവുമായി സഹകരിച്ച്, ഈ രണ്ട് കമ്പനികളുമായി കരാറിലേര്‍പ്പെട്ട വിദേശ ഏജന്റുമാര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മദീനയിലെ പ്രവാചക മസ്ജിദ് സന്ദര്‍ശകര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കുമായി നിശ്ചയിച്ചിട്ടുള്ള നിയമാവലികളുടെയും നിര്‍ദ്ദേശങ്ങളുടെയും ലംഘനമാണ് കമ്പനികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് ഈ അടിയന്തര നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണിത്.
'തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. കരാര്‍ ബാധ്യതകളില്‍ ഉണ്ടാകുന്ന വീഴ്ചകളോ അശ്രദ്ധയോ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒരു വിട്ടുവീഴ്ചയുമില്ലാത്ത 'റെഡ് ലൈന്‍' ആണ്.'- മന്ത്രാലയം വ്യക്തമാക്കി.
എല്ലാ ഉംറ കമ്പനികളും സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും കരാര്‍ പ്രകാരമുള്ള സേവനങ്ങള്‍ കൃത്യമായി നല്‍കണമെന്നും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.
Related News