കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും അതിനെത്തുടര്‍ന്നുണ്ടായ വധശ്രമക്കേസും രാഷ്ട്രീയ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. മന്ത്രിക്ക് മര്‍ദനമേറ്റെന്ന എഫ്.ഐ.ആറിലെ ആരോപണങ്ങളും എന്നാല്‍ ദൃശ്യങ്ങളില്‍ അത്തരം തെളിവുകളില്ലെന്ന റിപ്പോര്‍ട്ടുകളും സംഭവത്തിന് പിന്നില്‍ വലിയൊരു 'നാടകം' നടക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധം വധശ്രമക്കേസിലും മന്ത്രിയുടെ ആശുപത്രിവാസത്തിലും എത്തിനില്‍ക്കുമ്പോള്‍, പരസ്പരവിരുദ്ധമായ വാദങ്ങളുമായി ഭരണ-പ്രതിപക്ഷങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുകയാണ്. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അഭിലാഷിന്റെ പരാതിയില്‍ കണ്ണൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം 'കൊല്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ട് അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ ചാടിവീഴുകയും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേല്‍പ്പിച്ചുവെന്നുമാണ്. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നു കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെഅഞ്ചുപേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയുമാണ് എഫ്.ഐ.ആര്‍.
എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടിനെ തള്ളിപ്പറയുന്ന തരത്തിലാണ് നിലവില്‍ പുറത്തുവരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. റെയില്‍വേ പൊലീസും ആര്‍.പി.എഫും പരിശോധിച്ച ദൃശ്യങ്ങളില്‍ പ്രതിഷേധക്കാര്‍ മന്ത്രിയെ മര്‍ദിക്കുന്നതായോ സ്പര്‍ശിക്കുന്നതായോ ഉള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ചിരിച്ചുകൊണ്ട് നടന്ന മന്ത്രി, മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ എങ്ങനെയാണ് കഴുത്തിന് പരിക്കേറ്റ നിലയിലായതെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
മന്ത്രിയുടേത് വെറും അഭിനയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. മന്ത്രിയുടെ കയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് ദിവസങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളിലും ഉണ്ടെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്‍ ഈ സംഭവത്തെ 'പിണറായി-ഷംസീര്‍ തിരക്കഥ' എന്നാണ് വിശേഷിപ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് സി.പി.എം ഓഫീസ് പോലെയാണെന്നും അവിടെ മന്ത്രിയെ പ്രവേശിപ്പിച്ചത് നാടകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എയിംസിലെ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധന നടത്തണമെന്ന വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തി.
മന്ത്രിക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. വി.ഡി. സതീശന്‍ നുണപ്രചരണം നടത്തുകയാണെന്നും കേരളത്തിലെ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ഗുണ്ടായിസമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീറും മന്ത്രിക്ക് നേരെ ഉണ്ടായ അക്രമത്തെ ശക്തമായി അപലപിച്ചിരുന്നു.
മന്ത്രിക്കെതിരായ ആക്രമണത്തിന് പിന്നാലെ കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് കൊടിമരങ്ങളും ഫ്‌ലക്‌സുകളും നശിപ്പിക്കപ്പെട്ടു.
പൊലീസിന് ലഭിച്ച പ്രാഥമിക ദൃശ്യങ്ങളില്‍ മര്‍ദനത്തിന്റെ സൂചനകളില്ലാത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. മന്ത്രിക്ക് പരിക്കേറ്റത് എങ്ങനെയെന്ന കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെങ്കില്‍, പ്രതിപക്ഷം ആരോപിക്കുന്ന 'നാടക' സിദ്ധാന്തത്തിന് രാഷ്ട്രീയ കേരളത്തില്‍ കൂടുതല്‍ പ്രചാരം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മന്ത്രിയുടെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.
Related News