റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. മതിയായ തൊഴില്‍ പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്താന്‍ ഉത്തരവായി. തൊഴില്‍ നിയമത്തിലെയും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനിലെയും ലംഘനങ്ങളും പിഴകളും സംബന്ധിച്ച പുതുക്കിയ പട്ടിക മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍-രാജ്ഹി പുറത്തിറക്കി.
തൊഴില്‍ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികള്‍. പ്രധാന പിഴകള്‍ ഇവയാണ്:
അംഗീകാരമില്ലാതെ സൗദി പൗരന്മാരെയോ വിദേശികളെയോ ജോലിക്കെടുക്കുകയോ സബ് കോണ്‍ട്രാക്ട് നല്‍കുകയോ ചെയ്താല്‍ ആദ്യ തവണ 2,00,000 റിയാല്‍ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 2,50,000 റിയാല്‍ വരെയാകും. തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ (താമസരേഖ) തൊഴിലുടമ പിടിച്ചുവെച്ചാല്‍ ഓരോ തൊഴിലാളിക്കും 3,000 റിയാല്‍ വീതം പിഴ നല്‍കണം. 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് ഗുരുതരമായ കുറ്റമാണ്. 50-ല്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇത്തരം ലംഘനത്തിന് 2,000 റിയാല്‍ പിഴ ചുമത്തും. മൈനര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങള്‍ക്ക് ഓരോ കുട്ടിക്കും 1,500 റിയാല്‍ വീതമാണ് പിഴ.
തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി രേഖപ്പെടുത്താതിരുന്നാല്‍ ഓരോ തൊഴിലാളിക്കും 1,000 റിയാല്‍ പിഴ നല്‍കണം. നിയമപരമായ പ്രസവാവധി നല്‍കാതിരുന്നാല്‍ ഓരോ വനിതാ ജീവനക്കാരിക്കും 1,000 റിയാല്‍ വീതം പിഴ ഒടുക്കേണ്ടി വരും. 50-ല്‍ കൂടുതല്‍ വനിതാ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍, ആറ് വയസ്സില്‍ താഴെയുള്ള 10 കുട്ടികളെങ്കിലും ഉണ്ടെങ്കില്‍ നിര്‍ബന്ധമായും നഴ്‌സറി സൗകര്യം ഒരുക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 3,000 റിയാല്‍ പിഴ ഈടാക്കും.
തൊഴില്‍ മേഖലയെ കൂടുതല്‍ സുതാര്യമാക്കാന്‍ നിയമലംഘനങ്ങളെ ഒമ്പത് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഖനനം, സമുദ്ര തൊഴില്‍ കരാറുകള്‍, വീട്ടുജോലിക്കാര്‍, കാര്‍ഷിക മേഖല, റിക്രൂട്ട്മെന്റ് ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ ഇതില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Related News