റിയാദ്- സൗദി അറേബ്യയില്‍ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ദീര്‍ഘകാലം തുടരുന്നത് നിയന്ത്രിക്കുന്നതിനായി സൗദി മന്ത്രിസഭ പുതിയ നിബന്ധനകള്‍ അംഗീകരിച്ചു. നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും വാഹനങ്ങളുടെ ഉപയോഗം ക്രമപ്പെടുത്തുന്നതിനുമാണ് ഈ നീക്കം.
ഒരു ഹിജ്‌റ വര്‍ഷത്തില്‍ (365 ദിവസം) പരമാവധി 90 ദിവസം മാത്രമേ ഇതര ജിസിസി വാഹനങ്ങള്‍ക്ക് സൗദിയില്‍ തുടരാനാകൂ. ഇത് തുടര്‍ച്ചയായ ദിവസങ്ങളോ അല്ലെങ്കില്‍ പലപ്പോഴായുള്ള ദിവസങ്ങളോ ആകാം. വാഹനങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്ന ദിവസം മുതല്‍ ഈ കാലാവധി കണക്കാക്കും.
സൗദി പൗരന്മാരുടെയോ താമസക്കാരുടെയോ പേരിലുള്ള വാഹനങ്ങള്‍ക്കും, അവ ഓടിക്കാന്‍ അനുവാദമുള്ളവര്‍ക്കും ഈ നിയമം ബാധകമാണ്.
മറ്റ് ജിസിസി രാജ്യങ്ങളിലെ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടകയ്ക്കെടുത്ത വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
കാലാവധി നീട്ടുന്നതിനുള്ള നടപടികള്‍
നിശ്ചിത 90 ദിവസത്തിന് ശേഷവും വാഹനം സൗദിയില്‍ തുടരണമെന്നുണ്ടെങ്കില്‍, കാലാവധി അവസാനിക്കുന്നതിന് മുന്‍പായി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണം. മന്ത്രാലയത്തിന്റെ പരിശോധനയ്ക്കും തീരുമാനത്തിനും വിധേയമായി മാത്രമേ കാലാവധി നീട്ടി നല്‍കുകയുള്ളൂ.
വാഹന ഉടമയോ ഓടിക്കുന്ന ആളോ അതിര്‍ത്തിയില്‍ വെച്ച് തന്നെ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി വാഹനം രജിസ്റ്റര്‍ ചെയ്യണം. സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് വാഹനങ്ങളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
അനുവദനീയമായ കാലാവധി കഴിഞ്ഞും വാഹനം നിയമവിരുദ്ധമായി രാജ്യത്ത് സൂക്ഷിക്കുന്നത് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 68 (ഖണ്ഡിക 5) പ്രകാരം ലംഘനമായി കണക്കാക്കും. ഇതിന് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുന്നതാണ്.
ഈ നിയമം നടപ്പിലാക്കുന്നതിനായി സക്കാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിച്ച് ആവശ്യമായ തീരുമാനങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും.
Related News