റിയാദ്- സൗദി അറേബ്യ ഇന്ന് (മാര്‍ച്ച് 11) നാലാമത് ദേശീയ പതാക ദിനം ആഘോഷിക്കുന്നു. 1937-ല്‍ സ്ഥാപക രാജാവായ അബ്ദുല്‍ അസീസ് രാജാവ് പതാകയുടെ നിലവിലെ രൂപത്തിന് അംഗീകാരം നല്‍കിയതിന്റെ സ്മരണാര്‍ത്ഥം, 2023 മാര്‍ച്ച് 1-ന് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച രാജകീയ വിളംബരത്തിലൂടെയാണ് ഈ ദിവസം പതാക ദിനമായി പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്റെ ശക്തിയുടെയും ഐക്യത്തിന്റെയും അടയാളമായി പച്ചനിറത്തിലുള്ള ഈ പതാക കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി സൗദി അറേബ്യയുടെ ആകാശത്ത് അഭിമാനത്തോടെ പറക്കുന്നു.
ഗവേഷകനായ അദ്‌നാന്‍ അല്‍-തരീഫിന്റെ പക്കലുള്ള അപൂര്‍വ്വ ശേഖരങ്ങള്‍ സൗദി പതാകയുടെ പരിണാമത്തിലേക്ക് വെളിച്ചം വീശുന്നു. ഒന്നാം സൗദി സ്റ്റേറ്റിന്റെ കാലത്തെ പട്ടുതുണിയില്‍ നിര്‍മ്മിച്ച പതാക മുതല്‍ വിവിധ ഘട്ടങ്ങളിലുണ്ടായ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ആദ്യകാലത്ത് വെളുത്ത വരകളോട് കൂടിയ ചതുരാകൃതിയിലുള്ള പതാകയായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് 1925-ല്‍ അബ്ദുല്‍ അസീസ് രാജാവ് പുതിയ രൂപകല്‍പ്പനയ്ക്ക് ഉത്തരവിടുകയും, 1937-ല്‍ 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ളാഹ്' എന്ന കലിമയും അതിനു താഴെ ഒരു വാളും ഉള്‍പ്പെടുത്തിയ നിലവിലെ രൂപം കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്തു.
സൗദി പതാകക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രത്യേകതകളുണ്ട്. ദുഃഖാചരണ വേളയിലോ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴോ ഈ പതാക പകുതി താഴ്ത്തി കെട്ടാറില്ല. പവിത്രമായ കലിമ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ പതാക നിലത്തോ വെള്ളത്തിലോ തൊടാന്‍ പാടില്ലെന്നും അശുദ്ധമായ സ്ഥലങ്ങളില്‍ കൊണ്ടുപോകരുതെന്നും കര്‍ശന നിയമമുണ്ട്. പതാകയിലെ പച്ചനിറം ഇസ്ലാമിനെയും സമാധാനത്തെയും സൂചിപ്പിക്കുമ്പോള്‍, വെളുത്ത നിറം വിശുദ്ധിയെയും വാള്‍ നീതിയെയും കരുത്തിനെയും പ്രതിനിധീകരിക്കുന്നു.
ചരിത്രപരമായി പതാക വാഹകരായിരുന്ന കുടുംബങ്ങള്‍ക്കും വലിയ സ്ഥാനമാണ് സൗദിയിലുള്ളത്. ഒന്നാം സൗദി സ്റ്റേറ്റ് മുതല്‍ അല്‍-മുത്രീഫ് കുടുംബമാണ് പ്രധാനമായും പതാകയേന്തിയിരുന്നത്. പതാകയിലെ കാലിഗ്രാഫി തയ്യാറാക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. മക്കയിലെ കിസ്വ ഫാക്ടറിയിലെ കാലിഗ്രാഫറായിരുന്ന അബ്ദുല്‍ റഹീം ബുഖാരിയാണ് പതാകയിലെ 'തുലുത്' ലിപിയിലുള്ള എഴുത്തുകള്‍ രൂപകല്‍പ്പന ചെയ്തത്. ഇറാഖിലെ ഫൈസല്‍ രാജാവിന്റെ മരണസമയത്ത് ബ്രിട്ടീഷ് സമ്മര്‍ദ്ദമുണ്ടായിട്ടും പതാക താഴ്ത്തിക്കെട്ടാന്‍ സൗദി വിസമ്മതിച്ചത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചരിത്ര സംഭവമാണ്.
അബ്ദുൽ അസീസ് രാജാവ് തന്റെ ഭരണത്തിന്റെ തുടക്കത്തിൽ ഉയർത്തിയിരുന്ന പതാക (ഗവേഷകൻ അൽ-തരീഫിന്റെ പക്കലുള്ള ഒരു പ്രത്യേക ചിത്രം).
Related News