ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക്. ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും ഗള്‍ഫ് അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. തല്‍സ്ഥാനത്ത് നിയമിതനായ ശേഷമുള്ള ഖാംനഇയുടെ ആദ്യ സന്ദേശം ഔദ്യോഗിക ടെലിവിഷനിലൂടെ വാര്‍ത്താ അവതാരകനാണ് വായിച്ചു കേള്‍പ്പിച്ചത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഖാംനഇക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുായിരുന്നു.
യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും, നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കന്‍ ആസ്തികള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്നും ഖാംനഇ മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഇറാന്റെ സുരക്ഷാ കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിക്കണമെന്നാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവശ്യപ്പെടുന്നത്.
കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തിന് ഇറാന്‍ തടസ്സം സൃഷ്ടിച്ചതോടെ ആഗോള എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായി. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 9 ശതമാനം ഉയര്‍ന്ന് ബാരലിന് 100 ഡോളര്‍ പിന്നിട്ടു. യുദ്ധം തുടങ്ങിയ ശേഷം എണ്ണവിലയില്‍ 38 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖാര്‍ഗ് ഐലന്‍ഡ് ഉള്‍പ്പെടെയുള്ള ഇറാന്റെ എണ്ണ ടെര്‍മിനലുകള്‍ അമേരിക്ക ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് മേഖല 'അധിനിവേശ ശക്തികളുടെ രക്തത്താല്‍ ചുവക്കും' എന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ഭീഷണി മുഴക്കി.
ഇറാന്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. എങ്കിലും തുടങ്ങിയ ജോലി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ ടെഹ്റാനിലും ലെബനനിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ലെബനനില്‍ മാത്രം 11 പേര്‍ കൊല്ലപ്പെട്ടു. മറുപടിയായി ഹിസ്ബുള്ള 200-ഓളം റോക്കറ്റുകള്‍ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടു.
യുദ്ധം രൂക്ഷമായതോടെ ഇറാനില്‍ നിന്ന് 3.2 ദശലക്ഷം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ വടക്കന്‍ മേഖലകളിലേക്കും ഗ്രാമങ്ങളിലേക്കും നീങ്ങുകയാണ്. ലെബനനില്‍ 7.5 ലക്ഷത്തോളം പേര്‍ ഭവനരഹിതരായിക്കഴിഞ്ഞു.
Related News