വാഷിംഗ്ടണ്‍/ദുബായ്: മിഡില്‍ ഈസ്റ്റില്‍ യുദ്ധം രൂക്ഷമാകുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ അമേരിക്കന്‍ സേന തകര്‍ത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടയാനാണ് ഇറാന്‍ ശ്രമിക്കുന്നതെങ്കില്‍, രാജ്യത്തിന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ ഒന്നടങ്കം തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. ദ്വീപിലെ സൈനിക ലക്ഷ്യങ്ങള്‍ അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി. നിലവില്‍ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കടലിടുക്കില്‍ കപ്പലുകളെ തടസ്സപ്പെടുത്തിയാല്‍ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 'ഇറാന്റെ സൈന്യവും തീവ്രവാദ ഭരണകൂടവും ആയുധം വെച്ച് കീഴടങ്ങുന്നതാണ് ബുദ്ധി. ഇല്ലെങ്കില്‍ ബാക്കിയുള്ളത് കൂടി ഇല്ലാതാകും,' ട്രംപ് മുന്നറിയിപ്പു നല്‍കി.
രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 2,000-ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും ഇറാനിലാണ്. ലെബനനിലും ഗള്‍ഫ് മേഖലയിലുമായി ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി. ഇസ്രായേല്‍ വ്യോമസേന ബെയ്‌റൂട്ടിന് നേരെ ശക്തമായ ആക്രമണം തുടരുകയാണ്. ഗാസയ്ക്ക് സമാനമായ നാശനഷ്ടങ്ങള്‍ ലെബനനിലുണ്ടാകുമെന്ന ഭീഷണി മുഴക്കി ഇസ്രായേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു.
പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണ അമേരിക്കന്‍ ഇന്ധന വിമാനത്തിലെ ആറ് ജീവനക്കാരും മരിച്ചതായി യുഎസ് സ്ഥിരീകരിച്ചു. ഇസ്രായേലിന് നേരെ ഇറാന്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടു. കുവൈറ്റ്, ഇറാഖ്, യുഎഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആകാശപരിധിയിലും ഇറാന്റെ ഡ്രോണുകള്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും മിസൈല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള 200-ലധികം സൈനിക കേന്ദ്രങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. മിഡില്‍ ഈസ്റ്റിലേക്ക് 2,500 മറൈന്‍ സൈനികരെയും യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിനെയും അമേരിക്ക അധികമായി വിന്യസിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് കഴിഞ്ഞ ദിവസം ഇളവ് അനുവദിച്ചത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന ഉടന്‍ അകമ്പടി സേവിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Related News