ടെഹ്റാന്‍: ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ, യുഎസ് ബന്ധമുള്ള എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്‍. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ഇനിയൊരു നീക്കമുണ്ടായാല്‍, അമേരിക്കയുമായി സഹകരിക്കുന്ന കമ്പനികളുടെ എണ്ണ-ഊര്‍ജ്ജ കേന്ദ്രങ്ങള്‍ നിമിഷങ്ങള്‍ക്കകം 'ചാരക്കൂമ്പാരമാക്കും' എന്ന് ഇറാന്റെ അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ അമേരിക്കന്‍ സേന തകര്‍ത്തുവെന്നും, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ ഇറാന്റെ എണ്ണനിലയങ്ങള്‍ ഇല്ലാതാക്കുമെന്നുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്‍ സൈന്യം രംഗത്തെത്തിയത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും തസ്‌നിമുമാണ് ഈ വിവരം പുറത്തുവിട്ടത്.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് തീരത്തുനിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഖാര്‍ഗ് ദ്വീപാണ്. യുദ്ധം മുറുകിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ലോകത്തെ ക്രൂഡ് ഓയില്‍, ദ്രവീകൃത പ്രകൃതിവാതകം (LNG) എന്നിവയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
ഊര്‍ജ്ജ വിതരണത്തിലെ കുറവും നാണയപ്പെരുപ്പവും ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുദ്ധം നീണ്ടുപോയാല്‍ ഇന്ധനവില നിയന്ത്രണാതീതമാകുമെന്നും ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കുമെന്നും നിക്ഷേപകര്‍ ഭയപ്പെടുന്നു.
Related News