ടെഹ്‌റാന്‍/പാരിസ്: മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുമ്പോഴും ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് ഇറാനിയന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.
ഇറാന്റെ ആകെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ഐലന്‍ഡ് വഴിയാണ്. ദ്വീപിലെ സൈനിക താവളങ്ങള്‍ക്ക് നേരെ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഇര്‍ന, തസ്‌നിം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക് തടയാന്‍ ഇറാന്‍ ശ്രമിച്ചാല്‍ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലെബനനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാരിസില്‍ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കാമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ലെബനന്‍ ഭരണകൂടം നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മാക്രോണ്‍ വ്യക്തമാക്കി. ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കം അവസാനിപ്പിക്കണമെന്നും ഹിസ്ബുള്ള പ്രകോപനങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയെ ലക്ഷ്യം വെച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റഷ്യയിലെ ഇറാന്‍ സ്ഥാനപതി കാസെം ജലാലി മുന്നറിയിപ്പ് നല്‍കി. മുന്‍ നേതാവ് അലി ഖാംനഇയുടെ വധത്തിന് പകരമായി ജനങ്ങള്‍ 'രക്തത്തിന് പകരം രക്തം' ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ 'പാവ അധികാരത്തില്‍' വിശ്വസിക്കരുതെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫസല്‍ ശകര്‍ച്ചി പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടു. യുദ്ധത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇറാന്‍ പുനര്‍നിര്‍മ്മിക്കുമെന്നും എന്നാല്‍ അമേരിക്കയുടെ തകര്‍ന്ന പ്രതിച്ഛായ ഇനി വീണ്ടെടുക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. മേഖലയിലെ എണ്ണ വിപണിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ അത് ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Related News