ദുബായ്/മനാമ: മിഡില്‍ ഈസ്റ്റ് യുദ്ധമുഖത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. അബൂദാബിയിലെയും ബഹ്റൈനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ തങ്ങള്‍ ശക്തമായ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. ഇതിനിടെ ഇസ്രായേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ആകാശത്ത് വെച്ച് പ്രതിരോധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎഇയിലെ തുറമുഖങ്ങള്‍, കപ്പല്‍ ചാലുകള്‍, യുഎസ് സൈനിക കേന്ദ്രങ്ങള്‍ എന്നിവയുടെ പരിസരത്ത് നിന്ന് മാറിനില്‍ക്കാന്‍ ഇറാന്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് സൂചന.
അബൂദാബിയിലെ അല്‍-ദാഫ്ര, ബഹ്റൈനിലെ ഷെയ്ഖ് ഈസ എന്നീ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍ നാവികസേന പ്രത്യാക്രമണം നടത്തിയത്. പേട്രിയറ്റ് റഡാര്‍ സംവിധാനങ്ങള്‍, യുദ്ധവിമാനങ്ങള്‍, ഇന്ധന സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടന്നതെന്ന് ഐആര്‍ജിസി നേവി ചീഫ് അഡ്മിറല്‍ അലിരേസ തങ്സിരി അറിയിച്ചു.
യുഎഇയിലെ അമേരിക്കന്‍ താവളങ്ങള്‍ 'നിയമപരമായ ലക്ഷ്യങ്ങള്‍' ആണെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഖാര്‍ഗ് ഐലന്‍ഡില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പകരമാണിതെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പട ആസ്ഥാനമായ ബഹ്റൈന്‍, കഴിഞ്ഞ രണ്ടാഴ്ചയായി ഇറാന്റെ നിരന്തരമായ ആക്രമണങ്ങള്‍ നേരിടുകയാണ്. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 124 മിസൈലുകളും 203 ഡ്രോണുകളും തങ്ങള്‍ വിജയകരമായി തടഞ്ഞതായി ബഹ്റൈന്‍ പ്രതിരോധ സേന അറിയിച്ചു.
ഇറാനില്‍ നിന്ന് തൊടുത്തുവിട്ട മിസൈലുകള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് എത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയണ്‍ ഡോം ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Related News