ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ പരമാധികാര സമിതിയായ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെയും റെവല്യൂഷണറി ഗാര്‍ഡിന്റെ കീഴിലുള്ള ബസീജ് സേനാ മേധാവി ജനറല്‍ ഗുലാം റെസ സുലൈമാനിയെയും വധിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും ഗള്‍ഫ് അയല്‍രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തി.
യുദ്ധത്തിന്റെ ആദ്യദിനം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു അലി ലാരിജാനി. ജനുവരിയില്‍ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഇവര്‍ രണ്ടുപേരും പ്രധാന പങ്കുവഹിച്ചിരുന്നു. ഇരുവരുടെയും മരണം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുകയും തെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്തു. രാമത് ഗാന്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി മാഗന്‍ ഡേവിഡ് അഡോം മെഡിക്കല്‍ സര്‍വീസ് അറിയിച്ചു.
സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടും ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ദുബായില്‍ പുലര്‍ച്ചെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെങ്കിലും മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം വഴി തകര്‍ത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. നിലവില്‍ കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെങ്കിലും അമേരിക്ക, ഇസ്രായേല്‍, അവരുടെ സഖ്യകക്ഷികള്‍ എന്നിവര്‍ക്ക് പ്രവേശനം നല്‍കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടര്‍ന്ന് ആഗോള എണ്ണവില ഇനിയും വര്‍ധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ നാറ്റോയുടെയും മറ്റ് സഖ്യകക്ഷികളുടെയും സഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തേടിയെങ്കിലും പല രാജ്യങ്ങളും ഇതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇത് യൂറോപ്പിന്റെ യുദ്ധമല്ലെന്നും തങ്ങളോട് കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുത്തതെന്നും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പ്രതിനിധി കാജ കല്ലാസ് പ്രതികരിച്ചു.
ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായെങ്കിലും നാശനഷ്ടങ്ങളോ റേഡിയേഷന്‍ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) അറിയിച്ചു. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലബനനില്‍ ഇതുവരെ 10 ലക്ഷത്തോളം പേര്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ 1,300-ലധികം പേരും ലബനനില്‍ 912 പേരും കൊല്ലപ്പെട്ടു. 13 അമേരിക്കന്‍ സൈനികരും ഇസ്രായേലില്‍ 14 പേരും ആക്രമണങ്ങളില്‍ മരിച്ചു.
ഫോട്ടോ: ഇസ്രായേലിലെ രാമത് ഗാനില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന സ്ഥലത്ത് കൂടിയ നാട്ടുകാര്‍.
Related News